ചെന്നൈ: ദുരൂഹസാഹചര്യത്തില്‍ മുക്കൂട്ടുതറയില്‍നിന്നു കാണാതായ ജെസ്‌ന ചെന്നൈയില്‍ എത്തിയിരുന്നെന്ന് സൂചന. കാണാതായി മൂന്നാംദിവസം അയനാപുരത്ത് ജെസ്‌നയെ കണ്ടതായി പൊലീസിനെ അറിയിച്ചെങ്കിലും അന്വേഷിച്ചില്ലെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. അയനാപുരം വെള്ളല സ്ട്രീറ്റിലെ കടയില്‍നിന്നു ജെസ്‌ന ഫോണ്‍ ചെയ്‌തെന്ന് കടയുടമയും സമീപവാസിയായ മലയാളിയുമാണ് സാക്ഷ്യപ്പെടുത്തുന്നത്.

മാര്‍ച്ച് 26ന് കടയിലെത്തി വഴിചോദിച്ചു ഫോണ്‍ ചെയ്യുകയായിരുന്നു പെണ്‍കുട്ടിയെന്നാണു സമീപവാസിയായ മലയാളി അലക്‌സി പറയുന്നത്. ‘വൈകുന്നേരം 7.45നും എട്ടിനുമിടയിലാണ് പെണ്‍കുട്ടിയെ കണ്ടത്. ഞാനിവിടെ എത്തുമ്പോള്‍ ഫോണ്‍ ചെയ്ത് റിസീവര്‍ താഴെ വെക്കുകയായിരുന്നു. ശേഷം സാധനങ്ങള്‍ വാങ്ങി ഞാന്‍ തിരിച്ചുപോയി. കമ്മല്‍ ഇട്ടിരുന്നില്ല, കണ്ണടയും വച്ചിട്ടുണ്ടായിരുന്നു. കമ്മലിടാത്തതിനാല്‍ പെണ്‍കുട്ടിയുടെ ചിത്രം മനസിലുണ്ട്. പിറ്റേന്ന് രാവിലെ വാര്‍ത്ത നോക്കുമ്പോഴാണ് ജെസ്‌നയുടെ സംഭവം ശ്രദ്ധയില്‍ പെടുന്നത്. മൊബൈല്‍ ഫോണുപോലും എടുക്കാതെ ഒരു പെണ്‍കുട്ടി എന്നോര്‍ത്തപ്പോഴാണ് തലേ ദിവസം കണ്ട കുട്ടിയെ ഓര്‍മവന്നത്. തിരിച്ച് കടയിലെത്തി കടക്കാരനു ജെസ്‌നയുടെ ഫോട്ടോ കാണിച്ചുകൊടുത്തപ്പോള്‍ തിരിച്ചറിയുകയും ചെയ്തു.’-അലക്‌സി പറയുന്നു.

മാര്‍ച്ച് ഇരുപത്തിയേഴിന് ഉച്ചയ്ക്കു തന്നെ എരുമേലി പൊലീസില്‍ വിവരം നല്‍കി. കടക്കാരനും പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞെന്ന് അറിയിച്ചു. പിന്നീട് സുഹൃത്തുക്കളുമായി ചേര്‍ന്ന് ആ ഭാഗത്തൊക്കെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും അലക്‌സി വ്യക്തമാക്കി.

പെരിയാര്‍ നഗര്‍ അഞ്ചാമത്തെ സ്ട്രീറ്റിലേക്ക് എങ്ങനെ പോകണം എന്നാണ് ചോദിച്ചതെന്നു കടയുടമയും പറഞ്ഞു. ഈ പറയുന്നത് സത്യമാണെങ്കില്‍ ചെന്നൈയില്‍ വന്ന് അന്വേഷണം നടത്താതിരുന്ന പൊലീസ് നടപടി ഗുരുതര വീഴ്ചയാണ്. പാരിതോഷികം പ്രഖ്യാപിച്ച ശേഷമാണ് ഇവര്‍ വിവരം നല്‍കിയതെന്നാണ് പൊലീസിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *