തിരുവനന്തപുരം: സമസ്ത വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തെ അപലപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുസ്ലിം സമുദായത്തില്‍ പിറന്നതിനാലാണ് പെണ്‍കുട്ടി അപമാനിക്കപ്പെട്ടതെന്ന് ഗവര്‍ണര്‍  പറഞ്ഞു. മുസ്ലിം പുരോഹിതര്‍ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. മുസ്ലിം സ്ത്രീകള്‍ക്ക് പുരുഷന്മാരുടേതിന് തുല്യമായ അവകാശമെന്ന് ഖുര്‍ആനില്‍ പറയുന്നുണ്ടെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി സമസ്ത നേതാവ് പെണ്‍കുട്ടിയെ അപമാനിച്ചത് അപലപനീയമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവിയും പ്രസ്താവിച്ചിരുന്നു. വിദ്യാര്‍ത്ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ വേദിയിലുണ്ടായിരുന്ന സമസ്ത നേതാവ് അബ്ദുല്ല മുസ്ലിയാർ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം തീര്‍ത്തും അപലപനീയമാണെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.

പെണ്‍കുട്ടിക്ക് വിലക്ക് കല്‍പ്പിച്ച മതനേതൃത്വത്തിന്റെ നീക്കം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. സമൂഹത്തെ നൂറ്റാണ്ടുകള്‍ പിന്നോട്ട് വലിക്കുന്ന നടപടിയാണിത്. ഇതിനെതിരെ സമൂഹ മനസാക്ഷി ഉണരണമെന്നും സതീദേവി ആവശ്യപ്പെട്ടു. രാമപുരം പാതിരമണ്ണ ദാറുല്‍ ഉലൂം മദ്രസയുടെ കെട്ടിട ഉദ്ഘാടന ചടങ്ങിലാണ് സംഭവം. വിദ്യാഭ്യാസരംഗത്തെ നേട്ടത്തിന് ഉപഹാരം നല്‍കാനാണ് പത്താം തരം വിദ്യാര്‍ത്ഥിനിയെ സ്റ്റേജിലേക്ക് ക്ഷണിച്ചത്. ഇനി മേലില്‍ പെണ്‍കുട്ടികളെ സമസ്തയുടെ പൊതുവേദിയിലേക്ക് ക്ഷണിച്ചാല്‍ കാണിച്ചു തരാം എന്നാണ് സംഘാടകരെ എം ടി അബ്ദുള്ള മുസ്ല്യാര്‍ ശാസിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *