ഷവർമ കഴിച്ച വിദ്യാർഥിനി മരിച്ച സംഭവം: ചെറുവത്തൂരിലെ കിണർ വെള്ളത്തിലും ഷിഗെല്ല

കാസർഗോഡ്: ചെറുവത്തൂരിലെ കിണറുകളിലെ വെള്ളത്തിൽ ഷിഗല്ല ബാക്‌ടീരിയ സാന്നിധ്യം. ഭക്ഷ്യ സുരക്ഷാ വകുപ്പ് കോഴിക്കോട് അനലിറ്റിക്കൽ ലാബിലേക്കു പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് ഷിഗെല്ല കണ്ടെത്തിയത്. അഞ്ച് സാമ്പിളുകളിൽ ഷിഗല്ല സാന്നിധ്യവും 12 സാമ്പിളുകളിൽ ഇകോളി ബാക്ടീരിയ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം നാലാം തീയതിയാണ് വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്.

ആകെ 30 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇവയിൽ 23 എണ്ണത്തിലും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ചെറുവത്തൂരിലെ ഹോട്ടലുകൾ അടക്കമുള്ള ഭക്ഷ്യവിൽപ്പന ശാലകളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ ഡിഎംഒ ജില്ലയിലെ ആരോഗ്യവകുപ്പ് അധികൃതരുടെ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.

ചെറുവത്തൂരിലെ കടയിൽനിന്ന് ഷവർമ കഴിച്ച പ്ലസ് വൺ വിദ്യാർഥിനി മരിക്കുകയും 50ലേറെപ്പേർക്ക് ഭക്ഷ്യവിഷബാധയേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. ഈ സാഹചര്യത്തിൽ കൂടുതൽ പരിശോധനകൾക്ക് ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു. ഐഡിയൽ ഫുഡ് പോയന്റ് കടയിലേക്ക് ഉപയോഗിച്ച വെള്ളം പരിശോധിച്ചതോടെയാണ് ഇപ്പോഴത്തെ നിർണായക കണ്ടെത്തൽ. ഇതോടൊപ്പം പരിസര പ്രദേശങ്ങളിലേയും ജല സ്രോതസുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *