ജയ്പുർ: കാണാതായ 9 വയസ്സുകാരിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തി. വീടിനടുത്തുള്ള ആൾപ്പാർപ്പില്ലാത്ത മുറിയിലാണു മൃതദേഹം കണ്ടെത്തിയതെന്നു പൊലീസ് അറിയിച്ചു. മകൾ പീഡനത്തിനിരയായിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെ പെൺകുട്ടിയെ കാണാനില്ലെന്നു കുടുംബം പരാതിപ്പെട്ടിരുന്നു.

കേസിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തു. വിവസ്ത്രയായാണു പെൺകുട്ടിയുടെ മൃതദേഹം കിടന്നിരുന്നതെന്നു പൊലീസ് പറഞ്ഞു. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണു പെൺകുട്ടിയുടെ കഴുത്ത് മുറിച്ചതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടു കിട്ടിയാലേ സത്യം വെളിപ്പെടൂ എന്നും ഡിസിപി (നോർത്ത്) പാരിസ് ദേശ്‍മുഖ് വ്യക്തമാക്കി.

2016ൽ മാതാപിതാക്കൾ ദത്തെടുത്തു വളർത്തിയ കുട്ടിയാണു ദാരുണമായി കൊല്ലപ്പെട്ടതെന്നു നാട്ടുകാർ പറഞ്ഞു. വിവാഹങ്ങൾ‌ക്കും മറ്റു ചടങ്ങുകൾക്കും കാപ്പിയും ചായയും തയാറാക്കുന്നയാളാണു കുട്ടിയുടെ പിതാവ്. സമീപത്തു തന്നെയുള്ള ആരോ ആണ് കുറ്റകൃത്യം ചെയ്തതെന്ന നിഗമനത്തിലാണു പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *