മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലിന് പിന്നാലെ താന്‍ താമസിച്ച ഫ്ലാറ്റില്‍നിന്ന് സരിത്തിനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന

നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിനെ താൻ താമസിച്ചിരുന്ന പാലക്കാട്ടെ ഫ്ലാറ്റിൽ നിന്ന് നാലംഗ സംഘം തട്ടിക്കൊണ്ടുപോയെന്ന് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ്. പൊലീസെന്ന് പറഞ്ഞാണ് സംഘം എത്തിയത്. എന്നാല്‍, പൊലീസ് യൂണിഫോമിലല്ലായിരുന്നു. തിരിച്ചറിയൽ കാർഡും കാണിച്ചില്ല. താന്‍ ജോലി സ്ഥലത്തേക്കു പോയപ്പോഴാണ് സരിത്തിനെ തട്ടിക്കൊണ്ടു പോയതെന്നും, ഒരു സ്ത്രീ സത്യം പറഞ്ഞാൽ ഇവിടെ എന്തും സംഭവിക്കാമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

ഇന്നു രാവിലെ, പാലക്കാട് എച്ച്ആർഡിഎസിൽ ജോലി സംബന്ധമായ ആവശ്യത്തിനെത്തിയ സ്വപ്ന മാധ്യമങ്ങള്‍ക്കുമുന്നിൽ സ്വർണക്കടത്തു കേസിൽ രഹസ്യമൊഴി നൽകിയതിനെ സംബന്ധിച്ച് സംസാരിച്ചിരുന്നു. ഇതിനിടെയാണ് നാലംഗം സംഘം തട്ടിക്കൊണ്ടു പോയതെന്നാണ് സൂചന. സംഭവത്തിൽ, പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഫ്ലാറ്റിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. വന്നവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നാണ് സുരക്ഷാ ജീവനക്കാര്‍ അറിയിച്ചിരിക്കുന്നത്.

ഇന്നു രാവിലെ താന്‍ മാധ്യമങ്ങളെ കണ്ട് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞതിനു പിന്നാലെയാണ് സരിത്തിനെ തട്ടിക്കൊണ്ടുപോയതെന്നു സ്വപ്‌ന പറഞ്ഞു. നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രഹസ്യമൊഴി നല്‍കിയതില്‍ രാഷ്ട്രീയ അജന്‍ഡയില്ലെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും സ്വപ്‌ന രാവിലെ പറഞ്ഞിരുന്നു. ജോലി ചെയ്യുന്ന പാലക്കാട് എച്ച്ആര്‍ഡിഎസില്‍ ജോലി സംബന്ധമായ ആവശ്യത്തിനെത്തിയതായിരുന്നു സ്വപ്ന.

Leave a Reply

Your email address will not be published. Required fields are marked *