പൈസ ഇല്ലെങ്കില്‍ എന്തിനാടാ ഡോര്‍ പൂട്ടിയിട്ടിത്; വെറുതെ തല്ലിപ്പൊളിച്ചില്ലേ: നിരാശയിൽ കള്ളന്റെ എഴുത്ത്

തൃശൂർ:  കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിലെ മൂന്നു കടകളില്‍ കള്ളന്‍ കയറി. കടകളുടെ പൂട്ട് പൊളിച്ചായിരുന്നു കള്ളന്‍ അകത്തു കയറിയത്. ഒരു കടയില്‍ നിന്ന് കള്ളനു പന്ത്രണ്ടായിരം രൂപയും മറ്റൊരു കടയില്‍ നിന്ന് അഞ്ഞൂറു രൂപയും കിട്ടി. പക്ഷേ, മൂന്നാമത്തെ കടയില്‍ നിന്ന് കള്ളനു പണം കിട്ടിയില്ല. ഈ കടയില്‍നിന്നു കള്ളന്‍ എടുത്തതാകട്ടെ ഒരു ജോഡി ഡ്രസ് മാത്രം.

ചില്ലു കൊണ്ടുള്ള വാതിലായിരുന്നു ഈ കടയുടേത്. ഈ ചില്ല് പൊട്ടിച്ചാണ് കള്ളന്‍ അകത്തു കയറിത്. പക്ഷേ, കടയുടമ പണമൊന്നും ഇവിടെ സൂക്ഷിച്ചിരുന്നില്ല. നിരാശനായ കള്ളന്‍ ഒരു ജോഡി ഡ്രസ് മാത്രമെടുത്തു, വേറെ ഒന്നും എടുത്തതുമില്ല. പോവാന്‍ നേരം, കള്ളന്‍ അവിടെ കിടക്കുന്ന ചില്ലു കഷണത്തില്‍ പേനക്കൊണ്ടെഴുതി. ‘പൈസ ഇല്ലെങ്കില്‍ എന്തിനാടാ… ഡോർ പൂട്ടിയിട്ടിത്, വെറുതെ തല്ലിപ്പൊളിച്ചില്ലേ. ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു’.

കള്ളന്‍ നിരാശ കാരണം എഴുതിയതാകാമെന്നു പൊലീസ് പറയുന്നു. കഷ്ടപ്പെട്ട് ചില്ല് പൊട്ടിച്ച് അകത്തു കടന്നപ്പോള്‍ നയാപൈസ കിട്ടാത്തതിന്റെ അരിശമാകാം. ചില്ല് തകര്‍ക്കേണ്ടി വന്നതിന്റെ വിഷമവും എഴുത്തില്‍ ഉണ്ട്. ചില കള്ളന്‍മാര്‍ ഒരിടത്ത് മോഷ്ടിക്കാന്‍ കയറിയാല്‍ ഒന്നും കിട്ടിയില്ലെങ്കിലും പേരിന് എന്തെങ്കിലും എടുക്കുന്ന പതിവുണ്ടെന്നും പൊലീസ് പറയുന്നു. കള്ളന്റെ കയ്യക്ഷരം ചിത്രമെടുത്ത് പൊലീസ് സൂക്ഷിച്ചിട്ടുണ്ട്. പിടിയിലായാല്‍ കയ്യക്ഷരം പരിശോധിക്കാന്‍ കൂടിയാണിത്. സമാനമായി മോഷണ സ്ഥലത്ത് എന്തെങ്കിലും എഴുതിവയ്ക്കുന്ന ശീലമുള്ള കള്ളന്‍മാരുണ്ടോയെന്നും പൊലീസ് പരിശോധിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *