ഭൂകമ്പത്തിൽ നടുങ്ങി അഫ്ഗാൻ; മരണം 250 കടന്നു; പരിക്കേറ്റത് 600-ഓളം പേർക്ക്; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ

കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇതിനോടകം 280-ഓളം പേരുടെ ജീവനെടുത്തെന്നാണ് വിവരം. ഏകദേശം 600-ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും നിരവധിയാളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവരെ പുറത്തെടുക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് രക്ഷാപ്രവർത്തകർ.

ബുധനാഴ്ച പുലർച്ചെ 1..24-ഓടെയാണ് കിഴക്കൻ അഫ്ഗാൻ മേഖലകളിൽ ഭൂചലനമുണ്ടായത്. പാകിസ്താന്റെ അതിർത്തി പ്രദേശങ്ങളാണ് ഇവയിൽ ഭൂരിഭാഗം പ്രദേശങ്ങളും. പ്രധാനമായും പക്തിക പ്രവിശ്യയെയാണ് ഭൂചലനം ബാധിച്ചത്. പ്രവിശ്യയിലെ ബാർമൽ, സിറോക്ക്, നിക, ഗിയാൻ ജില്ലകളിൽ വൻ നാശനഷ്ടങ്ങളുണ്ടായി. തലസ്ഥാനമായ കാബൂളിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായിരുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് പ്രാഥമികമായ വിലയിരുത്തൽ.

കെട്ടുറപ്പില്ലാത്ത വീടുകളായതിനാലാണ് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിച്ചതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. മേഖലയിൽ ഭൂരിഭാഗം വീടുകളും കളിമണ്ണ്, പ്രകൃതിദത്തമായ മറ്റ് വസ്തുക്കൾ എന്നിവയെല്ലാം ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ നിർമിച്ചിട്ടുള്ളവയാണ്. മേഖലയിൽ കാലവർഷം ശക്തിപ്രാപിച്ചതും ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി. കൂടാതെ ഭൂകമ്പം നടന്ന സമയം രാത്രിയായതിനാൽ ജനങ്ങൾ ഗാഢ നിദ്രയിലായിരുന്നുവെന്നതും ദുരന്തത്തിന് ആക്കം കൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *