രാഹുൽഗാന്ധിയുടെ ഓഫിസ് അടിച്ചു തകർത്ത സംഭവം ; എസ്എഫ്ഐ നേതാക്കളെ എകെജി സെന്‍ററിലേക്ക് ‌‌ വിളിച്ചുവരുത്തി

രാഹുൽഗാന്ധിയുടെ ഓഫിസ് അടിച്ചു തകർത്ത സംഭവം വിവാദമായതിനെ തുടർന്ന് എസ്എഫ്ഐ നേതാക്കളെ എകെജി സെന്ററിലേക്കു വിളിച്ചു വരുത്തി. സിപിഎം നേതൃയോഗങ്ങൾ നടക്കുന്നതിനിടയിലാണ് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ എന്നിവരെ വിളിച്ചു വരുത്തിയത്. ഇരുവരിൽനിന്നും സംസ്ഥാന നേതൃത്വം വിശദീകരണം തേടി. നേതൃത്വത്തിന്റെ അറിവോടെയായിരുന്നില്ല മാർച്ച് നടന്നതെന്ന് ഇരുവരും സിപിഎം നേതാക്കളെ അറിയിച്ചു.

എംപിയുടെ ഓഫിസിലേക്ക് മാർച്ച് നടത്തി അക്രമം കാണിച്ചതിനോട് യോജിപ്പില്ലെന്ന് വി.പി.സാനു പറഞ്ഞു. സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. അതിനെ ശക്തമായി അപലപിക്കുന്നു. എന്താണ് സംഭവിച്ചതെന്നു പരിശോധിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും സാനു പറഞ്ഞു. എസ്എഫ്ഐ നേതൃത്വം അറിഞ്ഞല്ല മാർച്ച് നടന്നതെന്നു സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ പറഞ്ഞു. പ്രതിഷേധം എന്ന നിലയിൽ ജില്ലാ നേതൃത്വമാണ് പരിപാടി നടത്തിയത്. എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിൽ ആലോചിച്ച പരിപാടി ആയിരുന്നില്ല. അക്രമത്തെ അപലപിക്കുന്നു. അവിടെ എന്താണ് സംഭവിച്ചതെന്ന് അവിടെതന്നെ യോഗം ചേർന്ന് പരിശോധിക്കും. എസ്എഫ്ഐ ആസൂത്രണം ചെയ്ത പരിപാടിയാണെങ്കിൽ കാരണക്കാരായവരെ പുറത്താക്കും.

Leave a Reply

Your email address will not be published. Required fields are marked *