ഉത്തർപ്രദേശിലെ ആഗ്രയിൽ വ്ലോഗറെ ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തി. ഗാസിയാബാദ് സ്വദേശിനി റിതിക സിങ് (30) ആണു മരിച്ചത്. സംഭവത്തിൽ റിതികയുടെ മുൻ ഭർത്താവ് ആകാശ് ഗൗതമിനെയും രണ്ട് സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ 11നാണു സംഭവം.

ഭർത്താവുമായി വേർപിരിഞ്ഞ റിതിക ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട വിപുൽ അഗർവാളിനൊപ്പം ആഗ്രയിലെ താജ്‌ഗഞ്ച് അരയിലെ ഫ്ലാറ്റിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. വെള്ളിയാഴ്ച, ആകാശിനൊപ്പം രണ്ട് സ്ത്രീകളും രണ്ടു പുരുഷൻമാരും ഫ്ലാറ്റിൽ അതിക്രമിച്ചു കടന്ന ശേഷം റിതികയെയും വിപുലിനെയും ആക്രമിച്ചു

വിപുലിനെ ശുചിമുറിയിൽ പൂട്ടിയിട്ട ശേഷം, റിതികയുടെ കൈകള്‍ കെട്ടി ഫ്ലാറ്റിലെ ബാൽക്കണിയിൽ നിന്ന് തള്ളിയിടുകയായിരുന്നു. ബഹളം കേട്ട് അയൽവാസികൾ എത്തിയപ്പോഴേക്കും രണ്ടു പുരുഷൻമാർ രക്ഷപ്പെട്ടു. ആകാശിനെയും രണ്ടു സ്ത്രീകളെയും അയൽവാസികൾ പിടികൂടി പൊലീസിന് കൈമാറി.

ഫിറോസാബാദ് സ്വദേശിയായ ആകാശ് ഗൗതമും റിതികയും 2014ലാണ് വിവാഹിതരായത്. 2018ൽ വേർപിരിഞ്ഞ ശേഷം റിതിക വിപുലിനൊപ്പം താമസിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ‌ 44,000-ത്തിലധികം ഫോളോവേഴ്‌സുള്ള റിതിക, ഫാഷൻ, പാചകം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഡിയോകളാണു പങ്കുവച്ചിരുന്നത്. റിതികയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും വീട്ടുകാരെ വിവരം അറിയിച്ചതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *