കോഴിക്കോട് : ബാലുശ്ശേരി ആൾക്കൂട്ട ആക്രമണക്കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിന്റെ എഫ് ഐആറിൽ മാറ്റം വരുത്തി പൊലീസ്. വധശ്രമം (307) കൂടി ചേർത്തു. ജിഷ്ണുവിനെ അതിക്രൂരമായി മർദ്ദിച്ച ശേഷം വെള്ളത്തിൽ മുക്കുന്നത് അടക്കം കൂടുതൽ ദൃശ്യങ്ങൾ ലഭ്യമായ സാഹചര്യത്തിലാണ് വധശ്രമം കൂടി ചുമത്തിയത്. എസ്.ഡി.പി.ഐ. ജില്ലാനേതാവ് അവിടനല്ലൂർ മൂടോത്തുകണ്ടി സഫീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇത് ചെയ്യുന്നത്. കുറ്റകരമായ നരഹത്യ അടക്കമുള്ള വകുപ്പുകളായിരുന്നു ആദ്യം പൊലീസ് എഫ്ഐആറിൽ ചേർത്തിരുന്നത്.

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണക്കേസിലെ കൂടുതൽ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ അതിക്രൂരമായി മർദ്ദിച്ച ശേഷം വെള്ളത്തിൽ മുക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും ഓടിക്കൂടിയ നാട്ടുകാരാണ് അക്രമത്തിനുപിന്നിലെന്നും എസ്.ഡി.പി.ഐ. നേതാക്കൾ ആവർത്തിക്കുമ്പോഴാണ് ജില്ലാനേതാവിന്റെതന്നെ ദൃശ്യങ്ങൾ പുറത്തുവന്നത്.

നിലവിൽ ആറ് പേരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. 30തോളം പേരടങ്ങുന്ന സംഘമാണ് ജിഷ്ണുവിനെ മർദ്ദിച്ചത്. ഫ്ളക്സ് കീറി എന്ന് ആരോപിച്ചാണ് യുവാവിനെ ആൾക്കൂട്ട വിചാരണ നടത്തിയത്. പല തവണ വെള്ളത്തിൽ മുക്കിയെന്നും, തുടർന്ന് റോഡിലെത്തിച്ച് വീണ്ടും മർദിച്ചെന്നും ജിഷ്ണു പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *