മുതിര്‍ന്ന സിപിഎം നേതാവും മുന്‍മന്ത്രിയുമായ ടി.ശിവദാസമേനോന്‍ അന്തരിച്ചു

ഇടതു രാഷ്ട്രീയത്തിന്റെ കലർപ്പില്ലാത്ത വിശുദ്ധി ജീവിതാവസാനം വരെ കാത്തുസൂക്ഷിച്ച മുൻമന്ത്രിയും സിപിഎം നേതാവുമായ ടി.ശിവദാസ മേനോൻ (90) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഏറെ നാളായി മഞ്ചേരിയിലെ മകളുടെ വീട്ടിലായിരുന്നു താമസം. മൂന്നു തവണ നിയമസഭാംഗവും രണ്ടു തവണ മന്ത്രിയുമായിരുന്നു. പാലക്കാട്ടുനിന്നു ലോക്‌സഭയിലേക്ക് മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു. ഭാര്യ ഭവാനി അമ്മ 2003ൽ മരിച്ചു. മക്കൾ: ടി.കെ. ലക്ഷ്മീദേവി, കല്ല്യാണിക്കുട്ടി. മരുമക്കൾ: കരുണാകര മേനോൻ (എറണാകുളം), സി. ശ്രീധരൻനായർ (മഞ്ചേരി).

മലമ്പുഴ മണ്ഡലത്തിൽനിന്ന് തുടർച്ചയായി മൂന്നു തവണ വിജയിച്ച് നിയമസഭയിലെത്തി. രണ്ട് തവണ മന്ത്രിയായി. 1987ലാണ് ആദ്യമായി നിയമസഭയിലെത്തിയത്. ആദ്യ തവണ തന്നെ മന്ത്രിയാകാനും ഭാഗ്യം ലഭിച്ചു. 1987–1991, 1991–1996, 1996–2001 കാലഘട്ടങ്ങളിൽ നിയമസഭയിൽ മലമ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1987ലെ ഇ.കെ.നായനാർ മന്ത്രിസഭയിൽ വൈദ്യുതി, ഗ്രാമവികസന വകുപ്പുകൾ കൈകാര്യം ചെയ്തു. 1996ലെ ഇ.കെ.നായനാർ മന്ത്രിസഭയിൽ ധനമന്ത്രിയായി. 1991ൽ പ്രതിപക്ഷത്തായിരുന്നപ്പോൾ ചീഫ് വിപ്പായി. ഇതിനിടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ സ്ഥാനവും വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *