കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അനാവശ്യമാണെന്ന് ദിലീപ്. മെമ്മറികാർഡിന്റെ മിറര്‍ ഇമേജ് ഫൊറന്‍സിക് ലാബിലുണ്ട്. ആവശ്യമെങ്കില്‍ അതുപരിശോധിച്ചാല്‍മതി. മാത്രമല്ല, നടി മെമ്മറികാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ട് സ്ഥിരീകരിച്ചതാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.

ഹാഷ് വാല്യുവില്‍ മാറ്റമുണ്ടായതിനാല്‍ മെമ്മറികാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയെ എതിര്‍ത്താണ് ദിലീപ് ഈ വാദങ്ങള്‍ ഉന്നയിച്ചത്. മെമ്മറികാര്‍ഡിലും പെന്‍ഡ്രൈവിലുമുള്ള ദൃശ്യങ്ങള്‍ ഒന്നുതന്നെയാണ്. ഹാഷ് വാല്യുവില്‍ എങ്ങനെ മാറ്റമുണ്ടായി എന്നുപരിശോധിക്കേണ്ട ആവശ്യമില്ല. ഇക്കാര്യത്തില്‍ വേണമെങ്കില്‍ സാക്ഷിയെ ഒന്നുകൂടി വിസ്തരിക്കേണ്ട ആവശ്യമേയുള്ളൂവെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.

മെമ്മറികാര്‍ഡ് പരിശോധനയ്ക്ക് അയക്കുന്നത് ദിലീപിനെ എങ്ങനെ ബാധിക്കുമെന്ന് വാദത്തിനിടെ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ചോദിച്ചു. ഹാഷ് വാല്യുവില്‍ എങ്ങനെ മാറ്റമുണ്ടായി എന്ന് വിശദീകരിക്കേണ്ടതുണ്ടാകുമല്ലോ? ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അന്വേഷണസംഘമല്ലേ? തുടരന്വേഷണത്തിന്റെ കൈകള്‍ കെട്ടുന്നത് എന്തിനാണെന്നും കോടതി വാക്കാല്‍ ചോദിച്ചു. ഹര്‍ജിയില്‍ ഇന്ന് വാദം തുടരും.

Leave a Reply

Your email address will not be published. Required fields are marked *