ഭരണഘടനയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ  മന്ത്രി സജി ചെറിയാന്‍ ഒടുവില്‍ രാജിവെച്ചു

തിരുവനന്തപുരം∙ ഭരണഘടനയെ വിമർശിച്ച സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ രാജിവച്ചു. മുഖ്യമന്ത്രിക്കു രാജികത്തു കൈമാറി. സംസ്ഥാന നേതൃത്വം രാജി ആവശ്യപ്പെട്ടില്ലെങ്കിലും കേന്ദ്ര നേതൃത്വം കർശന നിലപാടെടുത്തതോടെയാണ് മന്ത്രിക്ക് രാജി വയ്ക്കേണ്ടിവന്നത്. പാർട്ടി നേതൃത്വം രാജി ആവശ്യപ്പെട്ടതോടെയാണ് മന്ത്രിസഭായോഗത്തിനുശേഷം വാർത്താ സമ്മേളനം വിളിച്ച് രാജി പ്രഖ്യാപിച്ചത്. ഭരണഘടനയ്ക്കെതിരെ വിമർശനം ഉന്നയിച്ച മന്ത്രി രാജിവയ്ക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാടെടുത്തതും നിർണായകമായി.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി സജി ചെറിയാൻ നടന്നു കയറിയത്.  ഭരണഘടനയെ വിമർശിച്ചതോടെയാണ് താൽപര്യമില്ലെങ്കിലും പാർട്ടിക്കു സജി ചെറിയാനെ കൈവിടേണ്ടിവന്നത്.  ഗവർണറുടെ നടപടിയും കോടതി നടപടികളുമാണ് പാർട്ടി കണക്കിലെടുത്തത്. രാജിവയ്ക്കുന്നതാകും ഉചിതമെന്നായിരുന്നു നിയമോപദേശവും. മല്ലപ്പള്ളിയിൽ നടന്ന യോഗത്തിലെ പ്രസംഗം മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നില്ല. ഏരിയ കമ്മറ്റിയുടെ സമൂഹമാധ്യമത്തിലെ അക്കൗണ്ടിൽ പ്രസംഗം വന്നതിനുശേഷമാണ് മാധ്യമങ്ങളിൽ വാർത്തയായത്. വിവാദങ്ങളുണ്ടാക്കാൻ പാർട്ടി നേതൃത്വത്തിൽ ആരെങ്കിലും ഇടപെട്ടോ എന്നും പാർട്ടി പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *