ആർഎസ്എസ് വേദി പങ്കിട്ടതിന്റെ പേരിൽ വിവാദത്തിലായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ച് നടൻ ഹരീഷ് പേരടി. അബ്ദുൽ നാസർ മഅദനിയുടെ കൂടെ പിണറായി വിജയനു വേദി പങ്കിടാമെങ്കിൽ വി.ഡി.സതീശൻ ആർഎസ്എസിന്റെ വേദി പങ്കിട്ടതിൽ തെറ്റില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് ഹരീഷ് പേരടി നിലപാട് വ്യക്തമാക്കിയത്.

കുറിപ്പിന്റെ പൂർണരൂപം:

എനിക്ക് ഒരുപാട് ആർഎസ്എസും ബിജെപിയുമായ സുഹൃത്തുക്കളും ബന്ധുക്കളുമുണ്ട്. പിണറായി വിജയൻ മോദിയെ കാണാൻ പോകുന്നതുപോലെ പരസ്പ്പരം ബന്ധപ്പെടാതെ മുന്നോട്ടു പോവാൻ പറ്റില്ല എന്ന് തോന്നുന്ന സന്ദർഭങ്ങളിൽ ഞാൻ അവരെയും അവർ എന്നെയും കാണാൻ വരാറുണ്ട്… ഒരിക്കൽ ഒരു ശ്രീകൃഷ്ണ ജയന്തിക്കു ബാലഗോകുലം വേദിയിലും പോയിട്ടുണ്ട്… അന്ന് ശ്രീകൃഷ്ണന്റെ കറുത്ത നിറത്തിന്റെയും യാദവ കുലത്തിന്റെ ദലിത് രാഷ്ട്രിയത്തെപ്പറ്റിയുമാണ് സംസാരിച്ചത്.. ആരും എന്നെ വിലക്കിയിട്ടില്ല… ടി.പി.ചന്ദ്രശേഖരന്റെയും ജയകൃഷണൻമാഷിന്റെയും കൊലപാതകങ്ങൾക്കുശേഷം എത്രയോ സിപിഎം വേദികളിൽ പങ്കെടുത്തിട്ടുണ്ട്… സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു തിരഞ്ഞെടുപ്പ് കാലത്ത് സുകുമാരൻ നായരെയും വെള്ളാപ്പള്ളി നടേശനെയും കാന്തപുരം മുസ്‌ലിയാരെയും കാണാൻ പോകുന്നതുകൊണ്ട് തെറ്റില്ലെങ്കിൽ മദനിയുടെ കൂടെ പിണറായി വിജയന് വേദി പങ്കിടാമെങ്കിൽ വി.ഡി.സതീശൻ ആർഎസ്എസിന്റെ വേദി പങ്കിട്ടതിൽ ഒരു തെറ്റുമില്ല എന്നാണ് ഞാൻ കരുതുന്നത്…

വി.ഡി.സതീശൻ പറഞ്ഞ കാര്യത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുമുണ്ട്… ബിജെപിയെ ഇന്ത്യയിലെ ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറ്റിയതാണ്… അല്ലാതെ അവർ സായുധ വിപ്ലവം നടത്തി അധികാരത്തിൽ എത്തിയതല്ല… നിങ്ങൾക്കു നിങ്ങളുടെ രാഷ്ട്രീയം ഉറക്കെ പറഞ്ഞുകൊണ്ടുതന്നെ അവരുടെ വേദികൾ പങ്കിടുന്നതിൽ എന്താണ് തെറ്റ്?.. അയിത്തവും തൊട്ടുകൂടായ്മയും ആര് ആരോട് ചെയ്താലും അത് വർഗ്ഗീയതയാണ്… നമ്മുടെ പ്രതിജ്ഞ തന്നെ അങ്ങിനെയല്ലെ… ഇന്ത്യ എന്റെ രാജ്യമാണ്… എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻമാരാണ്.. പിന്നെ എന്താണ് പ്രശ്നം.

Leave a Reply

Your email address will not be published. Required fields are marked *