68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളത്തിന് മിന്നും നേട്ടം. മികച്ച സംവിധായകനും നടിക്കും സഹനടനും പിന്നണി ഗായികയ്ക്കും ഉൾപ്പടെ 11 പുരസ്കാരങ്ങളാണ് മലയാളം നേടിയത്. മികച്ച സംവിധായകനുള്ള പുരസ്കാരം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ സംവിധായകനായ സച്ചി നേടി. മികച്ച നടനുള്ള പുരസ്കാരം സൂര്യയും അജയ് ദേവ്ഗണും പങ്കിട്ടു. സൂരരൈ പോട്ര് എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിയായി അപർണ ബാലമുരളിയും തിരഞ്ഞെടുക്കപ്പെട്ടു. ബിജു മേനോനാണ് മികച്ച സഹനടൻ. മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മ നേടി. മികച്ച സംഘട്ടനസംവിധാനത്തിന് അയ്യപ്പനും കോശിയും പുരസ്കാരം നേടി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ‘തിങ്കളാഴ്ച നിശ്ചയ’ത്തിനാണ്. മികച്ച സംഘട്ടനം മാഫിയ ശശിക്ക് ലഭിച്ചു.
