കോഴിക്കോട്: കേരളത്തിലും കേന്ദ്രത്തിലും നടക്കുന്ന ഭരണ നെറികേടുകൾക്കും കൊടിയ അഴിമതികൾക്കും എതിരേ കേരളത്തിലെ യൂത്ത് കോൺഗ്രസ്-കെ.എസ്‌.യു- മഹിളാ കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന ഐതിഹാസിക പ്രക്ഷോഭങ്ങൾ വെറുതേയാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. കോഴിക്കോട് കെ.പി.സി.സി ചിന്തൻ ശിബിരത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ മാത്രമല്ല, ദേശീയ തലത്തിലും കോൺഗ്രസ് ദുർബലമായിട്ടുണ്ട്. കോൺഗ്രസ് തളർന്നാൽ ഇന്ത്യ തളരും. നമ്മുടെ മതേതരത്വം തളരും. ജനാധിപത്യം തളരും. ഇന്ത്യ അപ്പാടെ ഇല്ലാതാകും. ദേശീയതലത്തിൽ കോൺഗ്രസ് ഇല്ലെങ്കിൽ രാജ്യം തന്നെ ഇല്ലാതാകുന്ന സാഹചര്യമുണ്ടാകും. കോൺഗ്രസ് തളർന്നപ്പോൾ വർഗീയത വളരുന്നതാണ് നാമിപ്പോൾ കാണുന്നത്.

കേരളത്തിലെ ഭരണ നെറികേടുകൾക്കും അഴിമതിക്കുമെതിരേ നടക്കുന്നത് സമാനതകളില്ലാത്ത പോരാട്ടമാണ്. അതിനു മുന്നിൽ നിൽക്കുന്നത് കെഎസ്‌യുവും യൂത്ത് കോൺഗ്രസും മഹിളാ കോൺഗ്രസുമാണ്. ഈ സമരങ്ങൾ ലക്ഷ്യം കാണണം, അതിനുള്ള മുന്നൊരുക്കങ്ങളാണ് രണ്ടു ദിവസത്തെ ചിന്തൻ ശിബിരം വിഭാവന ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയരാൻ കോൺഗ്രസിനു കഴിഞ്ഞില്ല. സംഘടനാപരമായ ദൗർബല്യമടക്കമുള്ള പ്രശ്നങ്ങൾ അവിടെ സംഭവിച്ചിട്ടുണ്ട്. അഴിമതിയും ധൂർത്തും തന്നിഷ്ടവും മാത്രം കൈമുതലായുള്ള ഒരു സർക്കാരായിരുന്നു അന്ന് അധികാരത്തിലിരുന്നത്. ഈ സർക്കാർ മാറണമെന്ന് ജനങ്ങൾ ആഗ്രഹിച്ചു. പക്ഷേ അവരുടെ ആഗ്രഹം സഫലമായില്ല. അതിൽ ജനങ്ങളും കോൺഗ്രസ് പ്രവർത്തകരും നിരാശരാണ്. ഈ നിരാശയിൽ നിന്ന് അവരെ മോചിപ്പിക്കണം. രണ്ടാമതൊരു പരാജയത്തിന് ഇനി അനുവദിക്കാനാവില്ല. അടുത്ത നിയമ സഭാ തെരഞ്ഞെടുപ്പിൽ അതിനുള്ള മറുപടി നൽകുമെന്ന് സുധാകരൻ പറഞ്ഞു. അതിനുള്ള ഉത്തരവാദിത്വം പാർട്ടി നേതൃത്വം ഏറ്റെടുക്കുന്നു. അതിന് ഊർജം പകരാനുള്ള നിർദേശങ്ങളും പാർട്ടി രേഖയും ചിന്തൻ ശിബിരത്തിലുണ്ടാകണമെന്നു സുധാകരൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *