കർണാടകയിൽ മൂന്നു സ്ത്രീകളെ കൊലപ്പെടുത്തുകയും മൃതദേഹാവശിഷ്ടങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്‌ത സംഭവത്തിൽ കമിതാക്കളെ ശ്രീരംഗപട്ടണം പൊലീസ് അറ‌സ്റ്റ് ‌ചെയ്‌തു. രാമനഗരയിലെ കുഡുർ സ്വദേശി ടി.സിദ്ധലിംഗപ്പ (35), കാമുകി ചന്ദ്രകല എന്നിവരാണ് പിടിയിലായത്. ജൂൺ ഏഴിന് കർണാടക മണ്ഡ്യയിലെ അരകെരെ, കെ ബെട്ടനഹള്ളി എന്നിവിടങ്ങളിൽ രണ്ടു സ്ത്രീകളുടെ തലയില്ലാത്ത മൃതദേഹങ്ങൾ കണ്ടെത്തിയതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. കൊല്ലപ്പെട്ടവരുടെ കുടുംബവുമായി പ്രതികൾ അടുത്ത ബന്ധം പുലർത്തിയിരുന്നതിനാൽ കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾ പൊലും ഇവരെ സംശയിച്ചിരുന്നില്ല.

അരകെരെയിലും കെ ബെട്ടനഹള്ളിയിലുമായി കണ്ടെത്തിയ മൃതദേഹങ്ങൾ ലൈംഗികത്തൊഴിലാളികളായ ചാമരാജനഗര്‍ സ്വദേശിനി സിദ്ധമ്മ, ചിത്രദുര്‍ഗ സ്വദേശിനി പാര്‍വതി എന്നിവരുടെതാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ബെംഗളൂരുവിലെ അഡുഗോഡിയിൽ കുമുദയെന്ന സ്ത്രീയെയും ഇരുവരും കൊലപ്പെടുത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു. ലൈംഗികത്തൊഴിലാളിയായിരുന്ന  ചന്ദ്രകലയുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന സ്ത്രീകളാണ് കൊല്ലപ്പെട്ടത്. സമാനരീതിയിൽ അഞ്ചു സ്ത്രീകളെ കൂടി വകവരുത്താൻ പ്രതികൾ തീരുമാനിച്ചിരുന്നു. നാലാമത്തെ കൊലപാതകത്തിനായി തയാറെടുക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയതെന്നു ദക്ഷിണാ മേഖല ഐജിപി പ്രവീൺ മധുകര്‍ പവാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബെംഗളൂരുവിലെ പീനിയയിലെ നിർമാണ കമ്പനിയില്‍ തൊഴിലാളിയായ സിദ്ധലിംഗപ്പ, കുടുംബവുമൊത്ത് ബെംഗളൂരുവിൽ താമസിക്കുന്നതിനിടെയാണ് ചന്ദ്രകലയുമായി പരിചയത്തിലാകുന്നത്. ഏതാനും വർഷങ്ങൾക്കു മുൻപ് വരെ ലൈംഗികത്തൊഴിലാളിയായാണ് ചന്ദ്രകല പ്രവർത്തിച്ചിരുന്നത്. തന്നെ ലൈംഗികവൃത്തിയിലേക്ക് തള്ളിവിട്ട സ്ത്രീകളെ കൊലപ്പെടുത്തണമെന്ന് ചന്ദ്രകല ആഗ്രഹിച്ചിരുന്നു.

ജൂൺ അഞ്ചിന് മുൻകൂട്ടി തയാറാക്കിയ പദ്ധതിയനുസരിച്ച് പ്രതികൾ സിദ്ധമ്മയെയും പാർവതിയെയും മൈസൂരുവിലെ മേട്ടഗള്ളിയിലുള്ള വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ശ്വാസം മുട്ടിച്ച് കൊന്നതിനു ശേഷം ഇരുവരുടെയും തലയറുത്തെടുത്തതായും മൃതദേഹാവശിഷ്ടങ്ങൾ നഗരത്തിന്റെ പലയിടങ്ങളിലുമായി ബൈക്കിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. ബെംഗളൂരുവിലെ അഡുഗോഡിയിൽ സമാനരീതിയിൽ വാടക‌യ്ക്ക് വീടെടുത്താണ് കുമുദയെ കൊലപ്പെടുത്തിയത്. ഇരകളുടെ സ്വർണാഭരണങ്ങൾ കവർന്നെടുത്ത് തുംകൂറിലെ ദാബാസ്‌പേട്ടിൽ വാട‌കയ്ക്ക് വീടെടുത്ത് മറ്റൊരു ഇരയ്ക്കായി കാത്തിരിക്കവേയാണ് പൊലീസ് നാടകീയമായി പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *