തൊടുപുഴയില്‍ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി

തൊടുപുഴ: തൊടുപുഴയില്‍ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി. കരിമണ്ണൂരിലെ വീട്ടില്‍ വച്ച് പ്രസവിച്ച ഉടനായിരുന്നു കൊലപാതകം. രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് പ്രസവിച്ച വിവരം ഭര്‍ത്താവ് പോലും അറിഞ്ഞത്.

തൃശൂര്‍ കൊരട്ടി സ്വദേശിയാണ് യുവതി. ഭര്‍ത്താവുമായി പിണങ്ങി കുറച്ചുകാലമായി തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലായിരുന്നു. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ യുവതിയെ അവിടെ നിന്നും കണ്ടെത്തിയ പോലീസ് തൊടുപുഴയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് കരിമണ്ണൂരില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുകയായിരുന്നു യുവതി.

രാവിലെ 4 മണിയോടെയാണ് പ്രസവം നടന്നത്. ശുചിമുറിയില്‍ കയറിയ യുവതി കുറച്ചുകഴിഞ്ഞ് ഭര്‍ത്താവിനോട് ചൂടുവെള്ളം ആവശ്യപ്പെട്ടു. കാരണം ചോദിച്ചെങ്കിലും യുവതി വാതില്‍ തുറക്കാന്‍ തയ്യാറായില്ല. ഇതോടെ വാതില്‍ ചവിട്ടിപ്പൊളിച്ച് ശുചിമുറിയില്‍ കയറിയപ്പോഴാണ് രക്തസ്രവം കണ്ടത്. ഭര്‍ത്താവ് ഉടന്‍തന്നെ ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് യുവതി പ്രസവിച്ചതാണെന്ന് വ്യക്തമായത്. പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പോലീസിന്റെ പരിശോധനയിലാണ് ശുചിമുറിയിലെ ബക്കറ്റില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.പോലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *