വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കില്ല;  സമരം മുന്‍കൂട്ടി തയ്യാറാക്കിയത്; മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിമ്മാണ പദ്ധതി നിര്‍ത്തിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും. അത്തരം ആവശ്യം അംഗീകരിക്കാനാവില്ല. പദ്ധതി നിര്‍ത്തിയാല്‍ സാമ്പത്തിക, വാണിജ്യ നഷ്ടങ്ങള്‍ ഉണ്ടാകുമെന്നും തുറമുഖ മന്ത്രി പറഞ്ഞു. പദ്ധതി കാര്യമായ തീരശോഷണം ഉണ്ടാക്കിയിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. വിഷയത്തില്‍ സഭനിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.വിന്‍സെന്റ് എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.

വിഴിഞ്ഞം സമരത്തെ വിമര്‍ശിച്ചാണ് മുഖ്യമന്ത്രി സഭയില്‍ സംസാരിച്ചത്. സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണ്. വിഴിഞ്ഞം സ്വദേശികള്‍ മാത്രമല്ല സമരത്തില്‍ പങ്കെടുക്കുന്നത്. വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ജനവിരുദ്ധവും വികസന വിരുദ്ധവുമാണ്. ആരുടേയും വീടും ജീവനോപാധികളും നഷ്ടപ്പെടില്ല. ക്യാംപുകളില്‍ കഴിയുന്ന 355 കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റിപാര്‍പ്പിക്കും. വാടക സര്‍ക്കാര്‍ നല്‍കും.

പുനരധിവാസത്തിനായി 2900 കോടി രൂപയുടെ പദ്ധതിക്കാണ് രൂപം നല്‍കുന്നത്. 276 വീടുകള്‍ പൂര്‍ത്തികരിക്കും. മുട്ടത്തറ, ബീമാപള്ളി, വെസ്റ്റ് ഹില്‍, പൊന്നാനി എന്നിവിടങ്ങളില്ലൊം ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിക്കും.

മണ്ണെണ്ണ- 36,000 പരമ്പരാഗത മത്സ്യബന്ധനയാനങ്ങളില്‍ 90% എണ്ണവും മണ്ണെണ്ണയാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഇതിന് ആവശ്യമായ മണ്ണെണ്ണ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ല് ഒരു ലക്ഷം കിലോ ലിറ്ററില്‍ അധികം മണ്ണെണ്ണ ആവശ്യമാണ്. എന്നാല്‍ 25,000 കിലോ ലിറ്റര്‍ മാത്രമാണ് കേന്ദ്രം സബ്‌സിഡിയായി അനുവദിക്കുന്നത്. മണ്ണെണ്ണ പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ മുഴുവന്‍ മത്സ്യത്തൊഴിലാളി സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഇന്നലെ കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

പരിസ്ഥിതി ആഘാതം- തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായി തീരശോഷണ നടക്കുന്നുവെന്നാണ് മറ്റൊരു ആരോപണം. ഈ വിഷയം ഉന്നയിച്ച് സുപ്രീം കോടതിയിലും ഹരിതtബ്യൂണലിലും ഹര്‍ജികള്‍ നല്‍കിയിരുന്നു. അതെല്ലാം തള്ളിയതാണ്. തീരശോഷണം ഉണ്ടാവില്ലെന്ന് കേന്ദ്രവും വിദഗ്ധ റിപ്പോര്‍ട്ട് നല്‍കിയത്. അതുപ്രകാരമാണ് നിര്‍മ്മാണം ആരംഭിച്ചത്.

നൂനമര്‍ദ്ദവും ചുഴലിക്കാറ്റുമാണ് തീരശോഷണത്തിന് പ്രധാന കാരണം. വലിയതുറ, ശംഖുമുഖം എന്നീ തീരശോഷണങ്ങളുടെ കാരണം തുറമുഖ നിര്‍മ്മാണമാണെന്ന് പറയാന്‍ കഴിയില്ല.

ഇപ്പോള്‍ നടക്കുന്ന സമരം ആ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ മാത്രം പങ്കെടുക്കുന്നതാണെന്ന് പറയാനാവില്ല. ചിലയിടങ്ങളില്‍ മുന്‍കൂട്ടി തയ്യാറാക്കിയതാണ്. മത്സ്യെത്താഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ എല്ലാക്കാലത്തും മുന്‍ഗണന നല്‍കിയിട്ടുണ്ട്.

ഓഖിയുടെ കാലത്ത് ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കിയത് സംസ്ഥാന സര്‍ക്കാരാണ്. 20 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് നല്‍കിയത്. അതിനൊപ്പം രണ്ട് ലക്ഷം രൂപ കേന്ദ്രസര്‍ക്കാരിന്റെ വിഹിതമായി നല്‍കി. ദുരിതാശ്വാസമായി ലഭിച്ച മുഴുവന്‍ തുകയും ആ മേഖലയ്ക്ക് നല്‍കി.

തീരദേശ മേഖലയിലെ പട്ടയ അപേക്ഷകളില്‍ ഭൂരിപക്ഷവും സിആര്‍സെഡ് പരിധിയിലാണ്. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണം ഉള്ളതിനാല്‍ ഇപ്പോള്‍ അത് നല്‍കാനാവില്ല.

മത്സ്യെത്താഴിലാളികളുടെയും കുടുംബങ്ങളുടെയും ഇന്‍ഷുറന്‍സ് പരിരക്ഷ അഞ്ച് ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷമായി ഉയര്‍ത്തിയിരുന്നു. മത്സ്യബന്ധന യാനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമുദ്ര ബസ് സര്‍വീസ്, മറൈന്‍ ആംബുലന്‍സ് എന്നീ സൗകൗര്യങ്ങളും ഏര്‍പ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

എന്നാല്‍ മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പദ്ധതി ഒച്ചിഴയുന്നപോലെയാണ്. പുനധരിവാസം നടക്കുന്നില്ല. തീരശോഷണം ഉണ്ടാകുന്നില്ലെന്ന സര്‍ക്കാരും അദാനിയും പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിശ്വസ്തതയുള്ള കമ്പനിയെ പഠനമേല്‍പ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ കഴിയുന്ന ക്യാംപുകള്‍ വളരെ ശോചനീയാവസ്ഥയിലാണെന്ന് എം.വിന്‍സെന്റ് പറഞ്ഞു. സിമന്റ് ഫാക്ടറിയുടെ ഗോഡൗണിലുമടക്കമാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കഴിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *