കുറുക്കന്റെ കടിയേറ്റയാൾക്ക് 41 കുത്തിവയ്പ്; മുറിവുകൾക്കു ചുറ്റും 38 എണ്ണം, പ്രതിരോധത്തിന് 3

അമ്പലപ്പുഴ ∙ ദേഹമാസകലം കുറുക്കന്റെ കടിയേറ്റ ചുനക്കര വടക്ക് പുത്തൻവീട്ടിൽ വടക്കേതിൽ വിശ്വനാഥനെ (63) മെഡിക്കൽ കോളജ് ആശുപത്രി പേ വിഷബാധ പ്രതിരോധ ക്ലിനിക്കിലെ ചികിത്സയ്ക്കു ശേഷം വീട്ടിലേക്കയച്ചു. 41 കുത്തിവയ്പുകൾ നൽകിയ ശേഷമാണ് വിട്ടത്. മുറിവുകൾക്കു ചുറ്റും 38 കുത്തിവയ്പുകളും പ്രതിരോധത്തിനായി 3 കുത്തിവയ്പുമെടുത്തു.

മുറിവുകൾ മാരകമല്ലാത്തതിനാൽ കിടത്തിച്ചികിത്സ വേണ്ടി വന്നില്ല. കുത്തിവയ്പെടുത്തതിനാൽ മുറിവുകൾ വൈകാതെ ഉണങ്ങുമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ആദ്യ കുത്തിവയ്പിനു ശേഷം മൂന്നാം നാൾ, ഏഴാം നാൾ, 28ാം നാൾ എന്നിങ്ങനെയാണ് കുത്തിവയ്പെടുക്കേണ്ടത്. അടുത്ത കുത്തിവയ്പുകൾ മാവേലിക്കര ഗവ. ആശുപത്രിയിൽ എടുത്താൽ മതിയെന്ന് മെഡിക്കൽ കോളജ് അധികൃതർ നിർദേശിച്ചു. റബർ ടാപ്പിങ് തൊഴിലാളിയാണ് വിശ്വനാഥൻ. ആടിന് പുല്ലു  ചെത്തുന്നതിനിടെ കുറുക്കൻ ആക്രമിക്കുകയായിരുന്നു. തല, കൈകൾ, തുട, കാൽമുട്ട് എന്നിവിടങ്ങളിലാണ് കടിയേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *