മോസ്‌കോ: കാല്‍പന്തു കളിയുടെ മാസ്മരികത നുണയാന്‍ റഷ്യയിലേക്ക് കണ്ണുംനട്ട് ലോകം. ഇന്ത്യന്‍ സമയം ഇന്നു രാത്രി 8.30നാണ് ലുഷ്‌നികി സ്റ്റേഡിയത്തില്‍ 21ാം എഡിഷന്‍ ഫിഫ ലോകകപ്പ് ഫുട്‌ബോളിനു കിക്കോഫ്. ഇനിയുള്ള ദിനങ്ങള്‍ ടെല്‍സ്റ്റാര്‍ എന്ന പന്തിനു ചുറ്റും മുപ്പത്തിരണ്ട് രാജ്യങ്ങളും, 736 കളിക്കാരും.

റഷ്യന്‍ മണ്ണില്‍ മുപ്പത്തിയൊന്നു ദിനരാത്രങ്ങളില്‍ ഫുട്‌ബോള്‍ വസന്തം നിറയും. ചരിത്രത്തില്‍ ആദ്യമായിട്ടാണ് റഷ്യ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. അത്യാധുനിക ശില്‍പചാരുതയോടെയും സാങ്കേതികത്തികവിലും നിര്‍മിച്ച ലുഷ്‌നികി സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച ആരംഭിച്ച് ജൂലൈ 15ന് ഇവിടെത്തന്നെയാണ് കൊടിയിറക്കം.

ഫുട്‌ബോള്‍ മാമാങ്കത്തിനായി രാജ്യത്തെ 11 പ്രധാന നഗരങ്ങളില്‍ 12 കൂറ്റന്‍ സ്റ്റേഡിയങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മാത്രമല്ല, ആരാധകര്‍ക്ക് ഗാലറിക്കു പുറത്ത് കൂട്ടമായിരുന്ന് കളി ആസ്വദിക്കാന്‍ രാജ്യത്തെ പ്രധാന സ്ഥലങ്ങളിലെല്ലാം കൂറ്റന്‍ ടെലിവിഷന്‍ സ്‌ക്രീനുകള്‍ സജ്ജമായിക്കഴിഞ്ഞു. ഇനി കണ്ണിമചിമ്മാതെ ലോകം മുഴുവന്‍ റഷ്യയിലേക്ക് ഉറ്റുനോക്കുന്ന ദിനരാത്രങ്ങളാണ് വരാനിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *