ന്യൂഡൽഹി: ‘ഡിജിറ്റൽ റേപ്പു’മായി ബന്ധപ്പെട്ട കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ എഴുപത്തഞ്ചുകാരനെ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ച് കോടതി. നോയിഡയിലെ സെക്ടർ 30 പ്രവിശ്യയിലാണ് അക്ബർ ആലം എന്ന എഴുപത്തഞ്ചുകാരൻ ‘ഡിജിറ്റൽ റേപ്പി’നു ശിക്ഷിക്കപ്പെട്ടത്. മൂന്നര വയസ്സുകാരിയായ മകളെ ഡിജിറ്റൽ റേപ്പിനു വിധേയയാക്കിയെന്ന പിതാവിന്റെ പരാതിയിലാണ് ബംഗാളിലെ മാൾഡ സ്വദേശിയായ ഇയാളെ സുരാജ്പുർ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.

രാജ്യത്തെ ഞെട്ടിച്ച നിർഭയ കേസിനു പിന്നാലെയാണ് ‘ഡിജിറ്റൽ റേപ്പ്’ ഇന്ത്യയിൽ ഗുരുതരമായ കുറ്റകൃത്യമായി പരിഗണിക്കപ്പെട്ടത്. ഡിജിറ്റലായോ വെർച്വലായോ ചെയ്യുന്ന ലൈംഗിക കുറ്റകൃത്യമായി ഡിജിറ്റൽ റേപ്പിനെ തെറ്റിദ്ധരിക്കാൻ ഇടയുണ്ടെങ്കിലും, ഇത് അത്തരം കുറ്റമല്ല. സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതും പെൺകുട്ടിയുടെ സമ്മതം കൂടാതെ കൈവിരലോ കാൽവിരലോ സ്വകാര്യ ഭാഗത്തു കടത്തുന്നതാണ് ഡിജിറ്റൽ റേപ്പിന്റെ പരിധിയിൽ വരിക. ‘ഡിജിറ്റ്’ എന്ന ഇംഗ്ലിഷ് വാക്കിൽ നിന്നാണ് ‘ഡിജിറ്റൽ റേപ്പ്’ എന്ന വാക്കിന്റെ പിറവി. ഡിജിറ്റിന് വിരലുകൾ എന്നു കൂടി അർഥമുള്ള സാഹചര്യത്തിലാണ് ഈ പ്രയോഗം അർഥവത്താകുന്നത്.2012 വരെ ഇത്തരം പ്രവൃത്തികൾ ബലാത്സംഗത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പകരം വെറും ലൈംഗികാതിക്രമം മാത്രമായിട്ടാണ് കണ്ടിരുന്നത്. എന്നാൽ, നിർഭയ സംഭവത്തിലെ ക്രൂരത പുറത്തു വന്നതോടെയാണ് ഇതിനെ അതീവ ഗൗരവമുള്ള കുറ്റകൃത്യമായി കണക്കാക്കി ഇന്ത്യയിൽ നിയമം രൂപീകരിച്ചത്. അതിനു മുൻപ് ഡിജിറ്റൽ റേപ്പിന് ഇരയാകുന്നവർക്ക് നീതി ഉറപ്പാക്കാൻ സഹായിക്കുന്ന നിയമങ്ങൾ ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമത്തിലും പ്രത്യേക വകുപ്പായി ഇത് ചേർക്കപ്പെട്ടു.

2019ലാണ് കേസിന് ആസ്പദമായ സംഭവം. പുറത്തു കളിക്കുകയായിരുന്ന മകളെ മിഠായി നൽകാമെന്നു പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോയ അക്ബർ, ഡിജിറ്റൽ റേപ്പിന് ഇരയാക്കിയെന്നായിരുന്നു പിതാവിന്റെ പരാതി. കരഞ്ഞുകൊണ്ട് വീട്ടിൽ തിരിച്ചെത്തിയ മകൾ തനിക്കുണ്ടായ അനുഭവം അമ്മയോടു വിവരിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് 2019 ജനുവരി 21നാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയത്.

ഏതാനും ദിവസങ്ങൾക്കു മുൻപ് നോയിഡയിൽത്തന്നെ ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ ഡിജിറ്റൽ റേപ്പിനു വിധേയയാക്കിയ മനോജ് ലാല എന്ന 50 വയസ്സുകാരനെ അറസ്റ്റ് ചെയ്തിരുന്നു. 2022 ജൂണിൽ നോയിഡയിൽത്തന്നെ അഞ്ചു വയസ്സുകാരിയായ മകളെ പിതാവ് ഡിജിറ്റൽ റേപ്പിനു വിധേയയാക്കിയതായി ആരോപണമുയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *