സ്പീക്കർ എം.ബി.രാജേഷ് മന്ത്രിസഭയിലേക്ക്. എം.വി.ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായ സാഹചര്യത്തിലാണ് അദ്ദേഹത്തിനു പകരക്കാരനായി രാജേഷ് എത്തുന്നത്. തലശേരി എംഎൽഎ എ.എൻ.ഷംസീർ നിയമസഭാ സ്പീക്കറാകും. മന്ത്രി എം.വി.ഗോവിന്ദൻ രാജിവച്ചു. എകെജി സെന്ററിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനമെടുത്തത്.
പാലക്കാട് എംപിയായും സ്പീക്കറായും മികച്ച പ്രവർത്തനം കാഴ്ചവച്ചതിനെ തുടർന്നാണ് എം.ബി.രാജേഷിനെ മന്ത്രിസഭയിലേക്കു പരിഗണിച്ചത്. എം.വി.ഗോവിന്ദന്‍ കൈകാര്യം ചെയ്ത തദ്ദേശം, എക്സൈസ് വകുപ്പുകളാണു രാജേഷിനു ലഭിക്കുക. ചൊവ്വാഴ്ചയാണു രാജേഷിന്റെ സത്യപ്രതിജ്ഞ. നേരത്തേ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്റെ പകരക്കാരനെക്കുറിച്ചുള്ള ചർച്ചയുണ്ടായില്ല.
തലശ്ശേരിയില്‍നിന്ന് രണ്ടാം തവണയാണ് ഷംസീർ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. സിപിഎം സംസ്ഥാന സമിതി അംഗം, കണ്ണൂർ സർവകലാശാലയുടെ പ്രഥമ ചെയർമാൻ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

