തെരുവുനായയുടെ കടിയേറ്റ 12 വയസ്സുകാരി മരിച്ചു; 3 ഡോസ് വാക്സീൻ എടുത്തിട്ടും മരണം

കോട്ടയം∙ തെരുവുനായയുടെ കടിയേറ്റ കുട്ടി ചികിത്സയിലിരിക്കെ മരിച്ചു. പത്തനംതിട്ട റാന്നി പെരുനാട് ചേർത്തലപ്പടി ഷീനാ ഭവനിൽ അഭിരാമി (12) ആണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പേ വിഷബാധയ്ക്ക് എതിരെ 3 ഡോസ് വാക്സീൻ എടുത്തിട്ടും കുട്ടി അതീവ ഗുരുതരാവസ്ഥയിലാകുകയായിരുന്നു. തുടർന്നു വെള്ളിയാഴ്ച വൈകിട്ട് പത്തനംതിട്ട ജനറൽ ആശുപത്രിയിലും സ്ഥിതി മോശമായതോടെ കോട്ടയത്തേക്കും മാറ്റുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു.

ഓഗസ്റ്റ് 13ന് രാവിലെ പാലു വാങ്ങാൻ പോകുമ്പോഴാണ് അഭിരാമിയെ തെരുവുനായ ആക്രമിച്ചത്. വാഹനസൗകര്യം കുറവായ സ്ഥലത്തുനിന്ന് ബൈക്കിൽ കയറ്റിയാണ് കുട്ടിയെ 6 കിലോമീറ്ററോളം ദൂരെ പെരുനാട് കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്. രാവിലെ 7.30 കഴിഞ്ഞപ്പോൾ എഫ്‌എച്ച്സിയിൽ എത്തിയെങ്കിലും ഡോക്ടറുള്ള സമയമായിരുന്നില്ല.

കുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗത്തു കടിയേറ്റിരുന്നു. ഇതിൽ കണ്ണിന് സമീപത്തേത് ആഴത്തിലുള്ള മുറിവാണ്. തെരുവുനായ അരമണിക്കൂറോളം കുട്ടിയെ ആക്രമിച്ചു എന്നാണ് വിവരം. പല്ലിനു പുറമേ നഖം കൊണ്ടുള്ള മുറിവുകളും ഉണ്ടായിട്ടുണ്ട്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം ചികിത്സയ്ക്കാരി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. പേ വിഷബാധ ഉണ്ടോ എന്ന് അറിയുന്നതിനു പുണെ വൈറോളജി ലാബിലേക്കും തിരുവനന്തപുരത്തെ സർക്കാർ ലാബിലേക്കും സാംപിൾ അയക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *