കണ്ണൂർ∙ കണ്ണൂർ ജില്ലയിലെ കണ്ണാടി പറമ്പിൽ തെരുവുനായ ആക്രമണത്തിൽ എട്ടുപേർക്ക് പരുക്കേറ്റു. പ്രായമായവർ മുതൽ കുട്ടികൾ വരെ ഇതിൽ ഉൾപ്പെടും. വളർത്തു മൃഗങ്ങളെയടക്കം ആക്രമിക്കുന്ന തെരുവുനായ്ക്കളെ കൊണ്ട് പൊറുതി മുട്ടുകയാണ് നാട്ടുകാർ. വീട്ടുമുറ്റത്ത് നിന്നിരുന്ന യശോദയെ നിമിഷം നേരം കൊണ്ടാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്. പ്രതിരോധിക്കാൻ ശ്രമിച്ചിട്ടും കൈപ്പത്തി കടിച്ചെടുത്തു. കണ്ണാടി പറമ്പിൽ വീടിന് പുറത്ത് ഇറങ്ങാൻ കയ്യിൽ വടി വേണമെന്നും ഇല്ലെങ്കിൽ തെരുവുനായ്ക്കൾ ജീവനെടുക്കുമെന്നും നാട്ടുകാർ പറയുന്നു.

തിരുവനന്തപുരം കാട്ടാക്കടയിൽ ഇന്നലെ ഒരു കുട്ടി ഉൾപ്പെടെ 8 പേർക്കു തെരുവുനായയുടെ കടിയേറ്റിരുന്നു. ഇടുക്കിയിൽ രാജക്കാട്, ഉപ്പുതറ പഞ്ചായത്തുകളിൽ പ്ലസ് വൺ വിദ്യാർഥിയടക്കം 6 പേർക്കു കടിയേറ്റു. കോട്ടയം ഏറ്റുമാനൂർ പേരൂർ വെച്ചൂക്കവലയിൽ രാത്രി 5 വീടുകളുടെ വളപ്പിൽ കയറിയ തെരുവുനായ 6 പേരെ കടിച്ചു. എറണാകുളം പറവൂരിൽ ആലങ്ങാട് പൊലീസ് സ്റ്റേഷനിലെ എസ്ഐ രതീഷ് ബാബുവിനു ഡ്യൂട്ടിക്കിടെ വളർത്തുനായയുടെ കടിയേറ്റു. പത്രവിതരണത്തിനു പോയ ചിറ്റൂർ പാലിയത്തറ വിൽസനും കടിയേറ്റു.തൃശൂർ അഞ്ചേരി‌യിൽ ഓട്ടോ ഡ്രൈവർ തറയിൽ സന്തോഷ് (52), യുപി സ്വദേശി നഗേന്ദ്ര ശർമ (45) എന്നിവർക്കും മലപ്പുറം എടക്കര മുണ്ടേരി തമ്പുരാട്ടിക്കല്ല് അങ്ങാടിയിൽ ചേമ്പ്ര കോളനിയിലെ അരുൺ (50), തണ്ടൻകല്ല് കോളനിയിലെ ശങ്കരൻ (56) എന്നിവർക്കും തെരുവുനായയുടെ കടിയേറ്റു.

Leave a Reply

Your email address will not be published. Required fields are marked *