മൂകാംബികയിൽ ദർശനത്തിനെത്തിയ യുവതിയെ ഒഴുക്കിൽ പെട്ടു കാണാതായി; 
അപകടം ഒഴുക്കിൽ പെട്ട മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

കര്‍ണാടക: മൂകാംബികയില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയെ സൗപര്‍ണികയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. തിരുവനന്തപുരം വിളപ്പില്‍ശാല ചക്കിട്ടപ്പാറ പൂരം നിവാസില്‍ സന്ധ്യയെയാണ് കാണാതായത്.കുളിക്കാന്‍ ഇറങ്ങിയ മകന്‍ ആദിത്യന്‍ മുങ്ങിനിവരുന്നതിനിടെ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍ പെടുകയായിരുന്നു. മകനെ രക്ഷിക്കാനായി അച്ഛന്‍ മുരുകനും അമ്മ സന്ധ്യയും പുഴയിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.

ആദിത്യനെയും കൊണ്ട് മുരുകന്‍ കുറച്ചകലെയുള്ള പാറയില്‍ പിടിച്ചിരുന്നതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. ഇവരെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് കരയ്ക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ സന്ധ്യ ഒഴുക്കിപ്പെടുകയായിരുന്നു. യുവതിയ്ക്കായി പുഴയില്‍ അഗ്‌നിരക്ഷാ സേനയും, പോലീസും തെരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ്.

ബന്ധുക്കളായ 14 അംഗ സംഘം തിരുവോണത്തിന് വൈകിട്ടാണ് മൂകാംബികയില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് മുരുകനും കുടുംബവും മൂകാംബിക ദര്‍ശനത്തിനായി എത്തിയത്. ഒരു വര്‍ഷം മുമ്ബ് തൈറോയിഡ് ക്യാന്‍സര്‍ ബാധിച്ച്‌ സന്ധ്യ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. രോഗം പൂര്‍ണമായി ഭേദപ്പെട്ട് ജീവിതത്തിലേക്ക് തിരികെ എത്തിയപ്പോഴാണ് ഈ ദുരന്തം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *