ഇംഗ്ലണ്ടിന്‌ പരമ്പര

ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ക്രിക്കറ്റ്‌ ടെസ്‌റ്റ് പരമ്പര ഇംഗ്ലണ്ട്‌ സ്വന്തമാക്കി. മൂന്നാമത്തെയും അവസാനത്തെയും ടെസ്‌റ്റില്‍ ഒന്‍പത്‌ വിക്കറ്റിന്‌ ജയിച്ച അവര്‍ 2-1 നാണു പരമ്പര ഉറപ്പാക്കിയത്‌. സ്‌കോര്‍: ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് 118, രണ്ടാം ഇന്നിങ്‌സ് 169. ഇംഗ്ലണ്ട്‌ ഒന്നാം ഇന്നിങ്‌സ് 158, രണ്ടാം ഇന്നിങ്‌സ് ഒന്നിന്‌ 130.

ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 130 റണ്ണിന്റെ വിജയ ലക്ഷ്യം ഇംഗ്ലണ്ട്‌ ഒരു വിക്കറ്റ്‌ മാത്രം നഷ്‌ടപ്പെടുത്തി മറികടന്നു. ഏകദിന ശൈലിയില്‍ ബാറ്റ്‌ ചെയ്‌ത ഓപ്പണര്‍ സാക്‌ ക്രൗളിയും (57 പന്തില്‍ 69) ഒലി പോപ്പും (10 പന്തില്‍ 11) ചേര്‍ന്നാണു വിജയ റണ്ണെടുത്തത്‌്. അലക്‌സ് ലീസാണു (39) പുറത്തായത്‌. ഒന്നാം ടെസ്‌റ്റില്‍ ഇംഗ്ലണ്ട്‌ ഇന്നിങ്‌സ് തോല്‍വി നേരിട്ടു. പരമ്പരയിലെ താരമായി ഇംഗ്ലണ്ട്‌ നായകന്‍ ബെന്‍ സ്‌റ്റോക്‌സിനെയും മത്സരത്തിലെ താരമായി ഒലി റോബിന്‍സണിനെയും തെരഞ്ഞെടുത്തു. മൂന്നാം ടെസ്‌റ്റില്‍ ആകെ മൂന്ന്‌ ദിവസമാണു കളി നടന്നത്‌.

ആദ്യ ദിവസം മഴ മൂലം ഒരു പന്തു പോലും എറിയാനായില്ല. എലിസബത്‌ രാജ്‌ഞി മരിച്ചതോടെ രണ്ടാം ദിവസത്തെ മത്സരവും ഉപേക്ഷിച്ചു. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 118 റണ്ണിന്‌ ഓള്‍ ഔട്ടായി. അഞ്ചുവിക്കറ്റെടുത്ത ഒലി റോബിന്‍സണാണ്‌ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്‌. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനും അടിതെറ്റി. അവര്‍ 158 റണ്ണിന്‌ ഓള്‍ ഔട്ടായി. ഒന്നാം ഇന്നിങ്‌സില്‍ 40 റണ്ണിന്റെ ലീഡാണ്‌ ഇംഗ്ലണ്ട്‌ നേടിയത്‌. രണ്ടാം ഇന്നിങ്‌സിലും ദക്ഷിണാഫ്രിക്ക തകര്‍ന്നു. മൂന്ന്‌ വിക്കറ്റ്‌ വീതമെടുത്ത സ്‌റ്റുവര്‍ട്ട്‌ ബ്രോഡും ബെന്‍ സ്‌റ്റോക്‌സും ചേര്‍ന്നാണ്‌ അവരെ തകര്‍ത്തത്‌. ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍, ഒലി റോബിന്‍സണ്‍ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതമെടുത്തു. 59 പന്തില്‍ 36 റണ്ണെടുത്ത നായകന്‍ ഡീന്‍ എല്‍ഗര്‍ മാത്രമാണു പിടിച്ചുനിന്നത്‌. ഓപ്പണര്‍ സറീല്‍ എര്‍വീ (26), കീഗന്‍ പീറ്റേഴ്‌സണ്‍ (23) എന്നിവര്‍ മാത്രമാണു മുന്‍നിരയില്‍ പിടിച്ചുനിന്നത്‌. രണ്ടാം ഇന്നിങ്‌സ് ക്ഷമയോടെ തുടങ്ങിയ ഇംഗ്ലണ്ട്‌ അതിന്റെ ഫലവും നേടി. പുതിയ നായകന്‍ ബെന്‍ സ്‌റ്റോക്‌സിന്റെയും കോച്ച്‌ ന്യൂസിലന്‍ഡ്‌ മുന്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെയും കീഴില്‍ ഇംഗ്ലണ്ട്‌ കഴിഞ്ഞ ഏഴ്‌ ടെസ്‌റ്റുകളില്‍ ആറിലും ജയിച്ചു. ദക്ഷിണാഫ്രിക്കന്‍ ടീം എല്‍ഗാര്‍ നായകനായ ശേഷം ആദ്യമായാണ്‌ ഒരു ടെസ്‌റ്റ് തോല്‍ക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *