കേരളത്തിന് അത്ര ദാരിദ്രം ഇല്ല; മുഖ്യമന്ത്രിയുടെ വിദേശയാത്രയെ ന്യായീകരിച്ച് ധനമന്ത്രി

കോഴിക്കോട് : കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസരത്തിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യൂറോപ്പിലേക്കു പോകുന്നതിനെ ന്യായീകരിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ‘‘വിദേശത്തു പോകുന്നത് നല്ലതാണ്. ലോകത്തെ അറിയാൻ യാത്ര ചെയ്യേണ്ടത് അത്യാവശ്യമാണ്. കേരളം അത്ര ദരിദ്രമല്ല. മുഖ്യമന്ത്രിയുടെ യാത്ര മൊത്തം ചെലവിനെ ബാധിക്കില്ല. പത്ത് ലക്ഷം കോടി രൂപ ആഭ്യന്തര വരുമാനമുള്ള സംസ്ഥാനമാണ് കേരളം.

കൃഷി പഠിക്കാൻ കർഷകരെ വിദേശത്തേക്ക് കൊണ്ടുപോകാൻ ബജറ്റിൽ 2 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഒമാനേക്കാൾ കൂടുതൽ ബെൻസ് കാറുകൾ വാങ്ങിയത് കേരളത്തിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നത്. ഇക്കാര്യങ്ങളല്ല, കേന്ദ്രത്തിൽനിന്നു ലഭിക്കാനുള്ള നികുതിവിഹിതത്തെക്കുറിച്ചാണ് ചർച്ച ചെയ്യേണ്ടത്. കേരളം ഓവർഡ്രാഫ്റ്റിലേക്കു പോകില്ല. സ്ഥിതി നിയന്ത്രണവിധേയം.’’ – ധനമന്ത്രി വ്യക്തമാക്കി.

നീതി ആയോഗിനെ എതിർത്തും ധനമന്ത്രി കെ. എൻ. ബാലഗോപാൽ സംസാരിച്ചു. ആസൂത്രണങ്ങൾ ഒഴിവാക്കപ്പെടും പ്ലാനിങ് സംവിധാനം നടപ്പിലാക്കുന്നതാണ് നല്ലതെന്നും ധനമന്ത്രി പറഞ്ഞു,

മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ഉദ്യോഗസ്ഥസംഘവും ഒക്ടോബർ ആദ്യം യൂറോപ്പിലേക്കു പോകാനാണ് തീരുമാനം. രണ്ടാഴ്ച നീളുന്ന യാത്രയാണിത്. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിന്‍ലന്‍ഡിലെ നോക്കിയ ഫാക്ടറിയും സന്ദര്‍ശിച്ചേക്കും. ഫിൻലൻഡിന് പുറമേ നോർവെയും സംഘം സന്ദർശിക്കും.

Leave a Reply

Your email address will not be published. Required fields are marked *