”സി.പി.എമ്മുമായി ഏറ്റുമുട്ടിയാണ് ഞാൻ പാർട്ടി വളർത്തിയത്” ഇത് ‘എന്‍റെ നെഞ്ചിൽ കഠാര കുത്തിയിറക്കിയ പോലെ..’ വികാരഭരിതനായി കെ ഇ ഇസ്മയില്‍

വിമർശനങ്ങൾക്കെതിരെ വികാരഭരിതമായി പ്രതികരിച്ച് മുതിർന്ന നേതാവ് കെ ഇ ഇസ്മയിൽ. ‘പാർട്ടിക്കുവേണ്ടി കഷ്ടപ്പെട്ട എന്‍റെ നെഞ്ചിൽ കഠാര കുത്തിയിറക്കുന്നതുപോലെയായിരുന്നു എനിക്ക് കാപിറ്റൽ പണിഷ്മെന്‍റ് നൽകണമെന്ന് ഇവിടെ ചിലർ പ്രസംഗിച്ചത് കേട്ടപ്പോൾ തോന്നിയത്..’ സമ്മേളന പ്രതിനിധികളെ അഭിസംബോധന ചെയ്ത് അവസാനമായി മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിലിന്‍റെ വാക്കുകൾ കേട്ട് സംസ്ഥാന സമ്മേളന ഹാൾ ഒരുനിമിഷം മൂകമായി.

‘1964 ൽ പാർട്ടി പിളരുമ്പോൾ പാലക്കാട്ടെ എന്‍റെ ഗ്രാമത്തിൽ വിരലിലെണ്ണാവുന്ന പ്രവർത്തകരാണ് ശേഷിച്ചത്. സി.പി.എമ്മുമായി ഏറ്റുമുട്ടിയാണ് ഞാൻ പാർട്ടി വളർത്തിയത്. എന്‍റെ വീട് സി.പി.എം കൈയേറി പാർട്ടി ഓഫിസാക്കി. എത്രയോ പേർ പൊരുതി മരിച്ചു. ഈ പാർട്ടിയിൽ ഒരു വിഭാഗീയതയും ഞാനുണ്ടാക്കിയില്ല. എന്‍റെ സ്ഥാപിത താൽപര്യങ്ങൾക്കുവേണ്ടി ഗ്രൂപ്പുണ്ടാക്കിയില്ല. സി.പി.ഐയിൽ എന്നും വ്യക്തിത്വങ്ങളാണ് ഉണ്ടായിരുന്നത്. സി. അച്യുതമേനോന്‍റെയും പി.കെ.വിയുടെയും വെളിയം ഭാർഗവന്‍റെയും പാർട്ടിയാണിത്.

ഈ രാജേന്ദ്രനൊക്ക ഇപ്പോഴല്ലേ സെക്രട്ടറിയായി വന്നത്. വ്യക്തിപരമായ താൽപര്യം സംരക്ഷിക്കാൻ വിഭാഗീയത ബോധപൂർവം ഉണ്ടാക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടിക്ക് ചേർന്നതല്ല. ചാനൽ, മാധ്യമ വാർത്തകൾ വായിച്ചാണല്ലോ ഇവിടെ പലരും കാര്യങ്ങൾ ചർച്ച ചെയ്തത്. ഓരോ വാർത്തയും വരുമ്പോൾ എനിക്ക് മറുപടി പറയാൻ സാധിക്കുമോ? വസ്തുത മനസ്സിലാക്കാതെയാണ് ചർച്ച നടന്നത്. ക്രെഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ച വി.പി. ഉണ്ണിക്കൃഷ്ണൻ എനിക്ക് 83 വയസ്സായെന്ന് എടുത്തുപറഞ്ഞു.

നേതൃത്വത്തെ എതിർത്ത സി ദിവാകരനും കെ ഇ ഇസ്മായിലിനുമെതിരെ നടപടി ഉണ്ടാകുമോ?സിപിഐ സംസ്ഥാന കൗൺസിൽ നിർണായകം

എന്നെ ഈ പാർട്ടി എം.എൽ.എയും മന്ത്രിയും എം.പിയുമാക്കി. ഈ പാർട്ടിക്ക് വന്ന സാമ്പത്തിക പ്രതിസന്ധി തീർക്കാൻ പി.കെ.വിയും പി.എസ്. ശ്രീനിവാസനും പറഞ്ഞിട്ട് ഞാൻ വിദേശത്ത് പണം സ്വരൂപിക്കാൻ പോയപ്പോഴും കെ.ഇ നക്ഷത്ര പിരിവുകാരനെന്ന് ഒരുകൂട്ടം ആക്ഷേപിച്ചു. ഇങ്ങനെ എത്രയോ അനുഭവം എന്‍റെ 64 വർഷ പൊതുജീവിതത്തിലുണ്ട്. ഇനിയൊരു സമ്മേളനത്തെ അഭിസംബോധന ചെയ്യാനാവുമെന്ന് കരുതുന്നില്ലെ’ന്നും പറഞ്ഞാണ് കെ.ഇ. ഇസ്മയിൽ അവസാനിപ്പിച്ചത്.

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും നേതൃത്വത്തിനെതിരെയും പരസ്യ വിമർശനമുന്നയിച്ച സി ദിവാകരൻ, കെഇ ഇസ്മയിൽ എന്നീ മുതിർന്ന നേതാക്കൾക്കെതിരെയാണ് എക്സിക്യൂട്ടീവിൽ വിമർശനമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *