അമേരിക്കയില്‍ തട്ടിക്കൊണ്ടുപോയ നാലംഗ ഇന്ത്യന്‍  കുടുംബം മരിച്ചനിലയില്‍

അമേരിക്കയില്‍ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോകലിന് ഇരയായ നാലംഗ ഇന്ത്യന്‍ വംശജ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് അടക്കമാണ് മരിച്ചത്. കാലിഫോര്‍ണിയയിലെ ഒരു തോട്ടത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അമേരിക്കന്‍ സമയം ബുധനാഴ്ച വൈകിട്ടാണ് ഇന്ത്യാ റോഡ്-ഹട്ചിസന്‍ റോഡിലെ തോട്ടത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

എട്ട് മാസം പ്രായമുള്ള അരൂദ്ധി ധേരി, അമ്മ ജസ്ലീന്‍ കൗര്‍ (27), പിതാവ് ജസ്ദീപ് സിംഗ് (36), ഇവരുടെ ബന്ധു അനന്‍ദീപ് സിംഗ് (39) എന്നിവരാണ് മരിച്ചതെന്ന് മെര്‍സെഡ് കൗണ്ടി പോലീസ് അറിയിച്ചു. ഇവരെ കൈകള്‍ ബന്ധിച്ച് ട്രക്കില്‍ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യം പോലീസിന് ലഭിച്ചിരുന്നു.

നാലിന് പുലര്‍ച്ചെ ഇവരില്‍ ഒരാളുടെ എടിഎം കാര്‍ഡ് ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി. എടിഎമ്മില്‍ നിന്ന് ലഭിച്ച ദൃശ്യത്തില്‍ നിന്നാണ് ഇവരെ കടത്തിക്കൊണ്ടുപോയത് ജീസസ് മാനുല്‍ സല്‍ഗദോ 048) ആണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. ഇയാളെ ഗുരുതരാവസ്ഥയില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ ചികിത്സയിലാണ്.

പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ കുടുംബത്തെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതി കുറ്റസമ്മതം നടത്തിയതായി ഇയാളുടെ ബന്ധുക്കളെ ബന്ധപ്പെട്ട ശേഷം പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *