ബ്രിട്ടനിലെ ഹോട്ടലുകളില്‍ നിന്ന് കുടിയേറിയ 116 കുട്ടികളെ കാണാതായതായി റിപ്പോർട്ട്

ഇംഗ്ലണ്ട്: ബ്രിട്ടനിലെ ഹോട്ടലുകളിൽ നിന്ന് 116 കുടിയേറിയ കുട്ടികളെ കാണാതായതായി റിപ്പോർട്ട്. കഴിഞ്ഞ 14 മാസത്തിനിടെയാണ് കുട്ടികളെ കാണാതായത്. 2021 ജൂലൈക്കും 2022 ഓഗസ്റ്റിനും ഇടയിൽ ആഭ്യന്തര മന്ത്രാലയം താൽക്കാലിക ഹോട്ടലുകളിൽ പാർപ്പിച്ചതിന് ശേഷമാണ് ഇത്രയധികം കുട്ടികളെ കാണാതായതെന്ന് റിപ്പോർട്ട് ഉണ്ട്. അഭയാർത്ഥികളായി എത്തുന്ന കുട്ടികളെ താമസിപ്പിക്കാൻ മതിയായ താമസസൗകര്യമില്ലെന്ന് കൗൺസിൽ അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ജൂലൈ മുതൽ സർക്കാർ അംഗീകൃത ഹോട്ടലുകളിലാണ് കുട്ടികൾ താമസിക്കുന്നത്.

2021 ജൂലൈ മുതൽ 2022 ജൂൺ വരെ യുകെയിലെത്തിയ 1,606 കുട്ടികളെയാണ് ആഭ്യന്തര മന്ത്രാലയം ഹോട്ടലുകളിൽ പാർപ്പിച്ചത്.  കഴിഞ്ഞ 14 മാസത്തിനിടെ 18 വയസോ അതിൽ താഴെയോ പ്രായമുള്ള 181 കുട്ടികളെ കാണാതായതായി കണ്ടെത്തി. കാണാതായവരിൽ 65 പേരെ പിന്നീട് കണ്ടെത്തി. കാണാതായ കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാനുള്ള സാധ്യത കൂടുതലാണെന്ന് ചാരിറ്റി ഇസിപാറ്റ് യുകെ ചീഫ് എക്സിക്യൂട്ടീവ് പട്രീഷ്യ ഡെർ പറഞ്ഞു.

കാണാതായ കുട്ടികളിൽ ചിലർ മനുഷ്യക്കടത്തുകാരുടെ കൈകളിൽ വീഴുമെന്ന് ഭയപ്പെടുന്നതായി ഒരു ലോറിയുടെ പിറകിൽ കയറി സുഡാനിൽ നിന്ന് ബ്രിട്ടനിൽ അഭയം തേടിയ പതിനേഴുകാരൻ റിഷാൻ സെഗ പറഞ്ഞു. കടൽ വഴിയുള്ള അപകടകരമായ കുടിയേറ്റത്തിൽ വലിയ വർദ്ധനവുണ്ടായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരത്തില്‍ എത്തിചേരുന്ന കുട്ടികളെ ഹോട്ടലില്‍ എത്തിച്ച് 15 ദിവസത്തിനുള്ളില്‍ ദീര്‍ഘകാല പരിചരണ കേന്ദ്രത്തിലേക്ക് മാറ്റുന്നു. ഇതിനായി ഓരോ കുട്ടിക്കും 6,000 യൂറോ വീതം അനുവദിക്കും. കുട്ടികളെ കാണാതായത് ഗൗരവമേറിയ കാര്യമാണ്. കുട്ടികളെ കണ്ടെത്താനും അവർ സുരക്ഷിതരാണെന്ന് ഉറപ്പാക്കാനും പൊലീസും പ്രാദേശിക അധികാരികളും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ 597 പേരെ താമസിപ്പിച്ചതായും ഒറ്റയ്ക്കുള്ള കുട്ടികളെ കണ്ടെത്തി പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പ്രാദേശിക സർക്കാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *