കൊല്‍ക്കൊത്തയില്‍ പോലീസ് റെയ്ഡില്‍ പിടിച്ചെടുത്തത് കോടികള്‍, കിടക്കയുടെ അടിയിലും കാറിനുള്ളിലുമായി സൂക്ഷിച്ചത് 8 കോടി രൂപ

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളിലെ ഹൗറയില്‍ ശനിയാഴ്ച ഒരു അപ്പാര്‍ട്ട്‌മെന്റില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത് കണക്കില്‍ പെടാത്ത എട്ട് കോടി രൂപ. ബിസിനസുകാരായ രണ്ട് സഹോദരങ്ങളുടെ താമസസ്ഥലത്തു നിന്നാണ് ഈ പണം പിടിച്ചെടുത്തത്. അപ്പാര്‍ട്ട്‌മെന്റിലെ ബഡുകള്‍ക്ക് അടിയിലും പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ നിന്നുമാണ് പണം ലഭിച്ചത്.

സൈലേഷ് പാണ്ഡെ, സഹോദരന്‍ അരൊവിന്ദ് പാണ്ഡെ് എന്നിവരുടെ പണമാണ് പിടിച്ചെടുത്തത്. ഇവര്‍ ഒളിവിലാണ്. ഒക്‌ടോബര്‍ 14ന് ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി അസ്വഭാവികമായി ഇടപാടുകള്‍ നടക്കുന്നത് ശ്രദ്ധയില്‍പെട്ട ബാങ്ക് അധികൃതര്‍ തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്. ഷിബ്പുര്‍ മേഖലയില്‍ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. അര്‍ദ്ധരാത്രി കെട്ടിടത്തിലെത്തിയ പോലീസ് ഇവരുടെ ബെഡ്ഡുകള്‍ക്കിടയില്‍ നിന്നു പണം പിടിച്ചെടുത്തു. താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ നിന്ന് രണ്ട് കോടി രൂപയും പോലീസിന് ലഭിച്ചു. ഈ സമയം ആരും സ്ഥലത്തുണ്ടായിരുന്നില്ലെന്നും പോലീസ് അറിയിച്ചു.

പണത്തിന്റെ ഉറവിടം വ്യക്തമല്ല. ഹരെ സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ കൊല്‍ക്കൊത്ത പോലീസിലെ രഹസ്യാന്വേഷണ വിഭാഗവും പരിശോധന തുടങ്ങി. ഒളിവില്‍ പോയ സഹോദരങ്ങള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട..

ജൂലായ് മുതല്‍ ബംഗാളിലേക്ക് സംശയകരമായി എത്തുന്ന പണം കേന്ദ്ര, സംസ്ഥാന പോലീസ് പിടിച്ചെടുക്കുന്നുണ്ട്. ഇതേചൊല്ലി ബി.ജെ.പി, ടിഎംസി വാക്‌പോരും രൂക്ഷമാണ്.

Leave a Reply

Your email address will not be published. Required fields are marked *