നരബലി: പദ്മയുടെ മൃതദേഹഭാഗങ്ങള്‍ യോജിപ്പിച്ച് രൂപമുണ്ടാക്കുന്നു, 80 ശതമാനം പൂര്‍ത്തിയായി

പത്തനംതിട്ട: ഇലന്തൂരില്‍ നരബലിക്കിരയായ പദ്മ(52)യുടെ മൃതദേഹകഷണങ്ങള്‍ യോജിപ്പിച്ച് അവരുടെ രൂപം പുനഃസൃഷ്ടിക്കുന്നു. കേസന്വേഷണത്തില്‍ നിര്‍ണായകതെളിവായി മാറുന്ന ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ പുരോഗമിക്കുന്നു. 80 ശതമാനം ശരീരഭാഗങ്ങളും യോജിപ്പിച്ചെന്നാണ് വിവരം.

കിട്ടിയഭാഗങ്ങള്‍ ഉപയോഗിച്ച് പദ്മയുടെ രൂപം സൃഷ്ടിച്ചെടുത്തശേഷം പ്രതികളെ കാണിക്കും. കൊലപാതകം നടത്തിയത് എങ്ങനെയെന്ന് പ്രതികള്‍ ഈ രൂപത്തിന്റെ അടിസ്ഥാനത്തില്‍ വിവരിക്കേണ്ടിവരും. ഡമ്മി ഉപയോഗിച്ചുള്ള അന്വേഷണരീതിയാണ് ഇതുവരെ പ്രതികളുടെ സാന്നിധ്യത്തില്‍ നടന്നത്. ഒന്നാംപ്രതി ഷാഫി, രണ്ടാംപ്രതി ഭഗവല്‍സിങ് എന്നിവര്‍ രണ്ടുതവണ കൊലപാതകരീതി ഡമ്മിയില്‍ കാണിച്ചുകൊടുത്തിരുന്നു. മൂന്നാംപ്രതി ലൈല ഇത് ഒരുതവണയും കാണിച്ചുകൊടുത്തു.56 കഷണങ്ങളായാണ് പദ്മയുടെ മൃതദേഹം ഇലന്തൂരിലെ വീടിനടുത്തുനിന്ന് കണ്ടെടുത്തത്. കൊല്ലപ്പെട്ട റോസ്ലിന്റെ വളരെക്കുറച്ച് മൃതദേഹാവശിഷ്ടങ്ങളേ കിട്ടിയിട്ടുള്ളൂ. അതിനാല്‍, അവരുടെ രൂപം പുനഃസൃഷ്ടിക്കാനാകില്ല.

കടവന്ത്രയില്‍ ലോട്ടറിക്കച്ചവടം നടത്തിവന്ന പദ്മയെ സിനിമയില്‍ അവസരം നല്‍കാമെന്നുപറഞ്ഞ് 10 ലക്ഷം രൂപ വാഗ്ദാനംചെയ്താണ് ഷാഫി കൂട്ടിക്കൊണ്ടുവന്ന് നരബലിക്കിരയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *