ബിഹാറില്‍ ഉത്സവാഘോഷത്തിനിടെ അഗ്നിബാധയും സ്‌ഫോടനവും; 30 പേര്‍ ഗുരുതരാവസ്ഥയില്‍

ഔറംഗബാദ്: ബിഹാറിലെ ഔറംഗബാദില്‍ ഛാട്ട് പൂജയ്ക്കിടെയുണ്ടായ തീപിടുത്തത്തില്‍ 30 ഓളം പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ 10ലേറെ പേരുടെ നില അതീവ ഗുരുതരമാണ്. ഷോര്‍ട്ട് സര്‍ക്യുട്ടിനെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ പ്രദേശത്തുണ്ടായിരുന്ന ഒരു ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഏഴ് പോലീസുകാര്‍ക്കും പൊള്ളലേറ്റു.

പുലര്‍ച്ചെ 2.30 ഓടെയായിരുന്നു അപകടം. ഛാട്ട് പൂജയുമായി ബന്ധപ്പെട്ട് ഒരു കുടുംബം പാചകം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഷാഗഞ്ച് പോലീസ് സ്‌റ്റേഷനു സമീപം താമസിക്കുന്ന അനില്‍ ഗോസ്വാമി എന്നയാളുടെ കുടുംബമാണ് ഞായാഴ്ച നടക്കുന്ന ഛാട്ട് പൂജയ്ക്കുള്ള പ്രസാദം തയ്യാറാക്കിക്കൊണ്ടിരുന്നത്. ഇതിനിടെയുണ്ടായ ഷോര്‍ട്ട് സര്‍ക്യുട്ടില്‍ ഗ്യാസ് സിലിണ്ടറുകള്‍ക്ക് തീപിടിച്ചു. വാതക ചോര്‍ച്ച ഉണ്ടാവുകയും വന്‍ പൊട്ടിത്തെറിയായി മാറുകയുമായിരുന്നു.

പോലീസും അഗ്നിശമന സേനയും ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഗുരുതരമായി പരിക്കേറ്റവരെ ഔറംഗബാദിലെ സദാര്‍ ആശുപത്രിയിലും മറ്റുള്ളവരെ ഒരു സ്വകാര്യ നഴ്‌സിംഗ് ഹോമിലും പ്രവേശിപ്പിച്ചു.

ദുരന്തത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ലെന്ന് സബ് ഇന്‍സ്‌പെക്ടര്‍ വിനയ് കുമാര്‍ സിംഗ് പറഞ്ഞു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീ പടര്‍ന്നതെന്ന് വീട്ടുടമ പറഞ്ഞതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *