അമ്മയും സഹോദരിയും ഉള്‍പ്പെടെ കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ 17-കാരന്‍ അറസ്റ്റില്‍. ത്രിപുരയിലെ ധലായ് സ്വദേശിയെയാണ് പോലീസ് സംഘം ഞായറാഴ്ച അറസ്റ്റ് ചെയ്തത്. 70 വയസ്സുള്ള മുത്തച്ഛന്‍, അമ്മ(32) ഇളയസഹോദരി(10) ബന്ധുവായ മറ്റൊരു സ്ത്രീ(42) എന്നിവരെയാണ് 17-കാരന്‍ വെട്ടിക്കൊന്നതെന്നും കൃത്യത്തിന് പിന്നിലെ കാരണം എന്താണെന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രിയാണ് അതിക്രൂരമായ കൂട്ടക്കൊല നടന്നത്. ഉറങ്ങുകയായിരുന്ന നാലുപേരെയും കോടാലി കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. സംഭവം പുറത്തറിയാതിരിക്കാന്‍ ഈ സമയത്ത് ഉച്ചത്തില്‍ പാട്ടും വെച്ചിരുന്നു. കൃത്യം നടത്തിയശേഷം പ്രതി തന്നെയാണ് മൃതദേഹങ്ങള്‍ വീടിനടുത്ത കിണറ്റില്‍ കൊണ്ടുപോയി തള്ളിയത്. ഇതിനുശേഷം രക്ഷപ്പെട്ട പ്രതിയെ ഞായറാഴ്ച പുലര്‍ച്ചെ സമീപത്തെ ചന്തയില്‍നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നും പോലീസ് പറഞ്ഞു.

ബസ് കണ്ടക്ടറായ അച്ഛന്‍ രാത്രി വീട്ടിലെത്തിയപ്പോളാണ് സംഭവം പുറത്തറിയുന്നത്. വീടിനകത്ത് മുഴുവന്‍ ചോര കണ്ടതോടെ ഇദ്ദേഹം മറ്റുള്ളവരെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *