പതിനാറുകാരന് മദ്യം നല്‍കി പീഡിപ്പിച്ചു, തൃശൂരില്‍ ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍

തൃശൂർ: പതിനാറുകാരന് മദ്യം നല്‍കി പീഡിപ്പിച്ചെന്ന കേസിൽ തൃശൂരില്‍ ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍. പതിനാറുകാരന്‍ മാനസികമായ അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങിയപ്പോള്‍ അധ്യാപകര്‍ എന്താണ് പ്രശ്നമെന്ന് തിരക്കി. പ്രത്യേകിച്ചൊന്നും കുട്ടി പറഞ്ഞില്ല. അവസാനം, കൗണ്‍സിലിങ്ങിന് കൊണ്ടുപോയി. കൗണ്‍സിലറുടെ അടുത്ത് ട്യൂഷന്‍ ടീച്ചര്‍ മദ്യം നല്‍കി ഉപദ്രവിച്ചതായി കുട്ടി പറഞ്ഞു.

കൗണ്‍സിലര്‍ ഉടനെ അധ്യാപകരെ വിവരമറിയിച്ചു. അധ്യാപകർ ശിശുക്ഷേമ സമിതി അംഗങ്ങളോട് പറഞ്ഞു. ശിശുക്ഷേമ സമിതി അംഗങ്ങള്‍ തൃശൂര്‍ മണ്ണുത്തി പൊലീസിന് വിവരങ്ങള്‍ കൈമാറി. ട്യൂഷന്‍ ടീച്ചറെ കസ്റ്റഡിയിലെടുത്തു. കുട്ടി പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് അധ്യാപിക പൊലീസിനോട് സമ്മതിച്ചു.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയാണ് ടീച്ചര്‍. മക്കളില്ല. കോവിഡ് കാലത്താണ് ട്യൂഷന്‍ എടുത്ത് തുടങ്ങിയത്. നേരത്തെ ഫിറ്റ്നസ് സെന്ററില്‍ പരിശീലികയായും ജോലി നോക്കിയിരുന്നു. പതിനാറുകാരനെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കി. രഹസ്യമൊഴിയും രേഖപ്പെടുത്തി. പോക്സോ നിയമപ്രകാരം അധ്യാപികയെ അറസ്റ്റ് ചെയ്തു. പോക്സോ കേസ് ആയതിനാല്‍ പ്രതിയുടെ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തരുതെന്നാണ് ചട്ടം. പ്രത്യേകിച്ച്, ഈ അധ്യാപികയുടെ അടുത്ത് ട്യൂഷന് പോയിട്ടുള്ള വിദ്യാര്‍ഥികളെല്ലാം മാനസിക വിഷമം നേരിടേണ്ടി വരും. ഇക്കാരണത്താല്‍, പ്രതിയുടെ പേരോ സ്ഥലമോ വെളിപ്പെടുത്തരുതെന്നാണ് പൊലീസിന്റെ നിര്‍ദ്ദേശം

Leave a Reply

Your email address will not be published. Required fields are marked *