കത്ത് വിവാദം; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയില്‍, ക്രൈംഞ്ച്രാഞ്ച് ഇന്ന് കൂടുതൽ പേരുടെ മൊഴിയെടുക്കും

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ മേയറുടെ പേരിലുള്ള ശുപാർശ കത്തന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. കൗണ്‍സിലർ ഡി ആർ അനിലിന്‍റെ മൊഴിയും ഇന്ന് രേഖപ്പെടുത്താനാണ് സാധ്യത. അതേസമയം, വിവാദ കത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഡി ആർ അനിൽ ഉള്‍പ്പെടുന്ന വാട്സ് ആപ്പ് ഗ്രൂപ്പിലേക്കാണ് മേയറുടെ ശുപാർശ കത്ത് എത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിക്കുന്ന വിവരം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് മൊഴിയെടുക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിക്ക് നൽകാനായി തയ്യാറാക്കിയ കത്താണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പാർട്ടി പരിപാടികളിൽ പങ്കെടുക്കാനുള്ളതിനാൽ മൊഴി രേഖപ്പെടുത്താനുള്ള സമയം വരും ദിവസങ്ങളിൽ അറിയിക്കാമെന്ന് ആനാവൂർ നാഗപ്പൻ ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്.

അതേസമയം, മേയറുടെ വിവാദ കത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ കൗൺസിലർ ജി.എസ് ശ്രീകുമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒഴിവുകൾ നികത്താൻ സഹായം തേടി മേയർ പാർട്ടി സെക്രട്ടറിയ്ക്ക് കത്തയച്ചത് സ്വജനപക്ഷപാതമാണെന്നും സത്യപ്രതിജ്ഞാ ലംഘനം ഉണ്ടായെന്നും ഹർജിയിൽ പറയുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ആയിരത്തിലേറെ അനധികൃത നിയമനം തിരുവനന്തപുരം കോർപ്പറേഷനിൽ നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നാണ് ആവശ്യം. ഹർജിക്കാരനായ ശ്രീകുമാ‍ർ നേരത്തെ അന്വേഷണം ആവശ്യപ്പെട്ട് വിജലൻസ് ഡയറക്ടർക്കും പരാതി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *