സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ പരിശോധന; പണവും മദ്യവും പിടിച്ചു; പണം പുറത്തേക്ക് വലിച്ചെറിഞ്ഞ് ജീവനക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. ഓപ്പറേഷന്‍ പഞ്ച് കിരണിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ പണവും മദ്യക്കുപ്പിയുമടക്കം പിടിച്ചെടുത്തു. കൈക്കൂലി പണവുമായി ഏജന്റുമാര്‍ വിജിലന്‍സ് പിടിയിലായി. പരിശോധനയില്‍ വിവിധ ജില്ലകളില്‍ നിന്നായി 1.5ലക്ഷത്തോളം രൂപയാണ്  പിടിച്ചെടുത്തത്.

ചൊവ്വാഴ്ചയായിരുന്നു സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. വലിയ തോതില്‍ കൈക്കൂലി ഇടപാട് നടക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. വൈകീട്ട് ആരംഭിച്ച പരിശോധന രാത്രി വൈകിയാണ് അവസാനിച്ചത്. പരിശോധനയ്ക്കിടെ കൈക്കൂലിപ്പണവുമായി എത്തിയ ഏജന്റുമാരെ വിജിലന്‍സ് കൈയ്യോടെ പിടികൂടുകയായിരുന്നു.

മട്ടാഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് 6,240 രൂപക്ക് പുറമേ ഒരുകുപ്പി വിദേശമദ്യവും പിടികൂടി. ബുക്ക് ഷെല്‍ഫുകള്‍ക്കിടയിലും മേശവലിപ്പിലുമുള്‍പ്പടെയാണ് കൈക്കൂലി പണം സൂക്ഷിച്ചിരുന്നത്. ആലപ്പുഴയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാര്‍ കൈക്കൂലിപ്പണം പുറത്തേക്ക് വലിച്ചെറിഞ്ഞതായും കണ്ടെത്തി.

മലപ്പുറം വേങ്ങര സബ് രജിസ്ട്രാർ ഓഫീസിൽ വൈകീട്ട് അഞ്ചോടെ കയറിവന്ന ഏജന്റിൽ നിന്നും 30,000 രൂപയും, കോഴിക്കോട് ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫീസിൽ ഏജന്റിൽനിന്ന് 2,1000 രൂപയും, കാസർകോഡ് സബ് രജിസ്ട്രാർ ഓഫീസിൽ രണ്ട് ഏജന്റിൽ നിന്നും 11,300 രൂപയും, വിജിലൻസ് പിടിച്ചെടുത്തു

ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിൽ പല സബ് രജിസ്ട്രാർ ഓഫീസുകളിലും പതിച്ച ആധാരങ്ങൾ കക്ഷികക്ക് നേരിട്ട് കൊടുക്കണം എന്ന നിയമം പാലിക്കാതെ ആധാര എഴുത്തുകാർ ഒപ്പിട്ട് വാങ്ങിയിരിക്കുന്നതായി വിജിലൻസ് കണ്ടെത്തി. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലെ സബ് രജിസ്ട്രാർ ഓഫീസിൽ പവർ ഓഫ് അറ്റോർണിക്ക് വേണ്ടിയുള്ള അപേക്ഷയുടെ ഫീസായി 3,150രൂപ ഈടാക്കുന്നതിന് പകരം 525 രൂപ മാത്രം ഈടാക്കിയതായി വിജിലൻസ് കണ്ടെത്തി.  ഗൂഗിള്‍ പേയുള്‍പ്പെടെ യു.പി.ഐ. വഴിയും ഓണ്‍ലൈനായും ഏജന്റുമാര്‍ കൈക്കൂലി കൈപ്പറ്റിയശേഷം ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നുണ്ടോയെന്ന് പരിശോധിക്കാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *