വായുമലിനീകരണത്തിൽ നേരിയ ഇളവുവന്ന സാഹചര്യത്തിൽ ഡൽഹിയിൽ സർക്കാർ നിയന്ത്രണങ്ങളിൽ ഇളവ്

ഡൽഹി: തലസ്ഥാനത്തെ വായുമലിനീകരണത്തിൽ നേരിയ ഇളവുവന്ന സാഹചര്യത്തിൽ സർക്കാർ നിയന്ത്രണങ്ങളിലും ഇളവ്. ഡൽഹി-എൻസിആറിലും സമീപപ്രദേശങ്ങളിലും ഏർപ്പെടുത്തിയിരുന്ന എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മിഷന്റെ (സി.എ.ക്യു.എം) ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻപ്ലാൻ (ജി.ആർ.എ.പി) മൂന്നാംഘട്ട നടപടികൾ പിൻവലിച്ചു. ഇതോടെയാണ് ഒക്ടോബർ 29 മുതൽ നടപ്പാക്കിയിരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇളവ് ഏർപ്പെടുത്തിയത്. സ്വകാര്യ കെട്ടിടനിർമാണ, പൊളിക്കൽ ജോലികളുടെ നിരോധനം പിൻവലിച്ചു. അവശ്യപദ്ധതികൾ ഒഴികെയുള്ള എല്ലാ നിർമാണ പദ്ധതികൾക്കും നേരത്തെ വിലക്കുണ്ടായിരുന്നു.

ഇഷ്ടികച്ചൂളകൾ, സിമന്റ് കുഴയ്ക്കുന്ന യന്ത്രം, കല്ലുപൊടിക്കുന്ന യന്ത്രം എന്നിവയും പ്രവർത്തിപ്പിക്കാം. വായു വീണ്ടും മലിനമാകുന്നില്ലെന്ന ഉറപ്പാക്കാൻ ബന്ധപ്പെട്ട എല്ലാ ഏജൻസികളും നിരീക്ഷണവും അവലോകനവും ശക്തമാക്കണമെന്ന് അധികൃതർ പറഞ്ഞു. യന്ത്രവത്കൃത തൂത്തുവാരൽ, പൊടിശല്യനിർമാർജനം എന്നിവയിൽ അധികൃതർ ശ്രദ്ധ കേന്ദ്രീകരിക്കണം.

മലിനീകരണവും പൊടിശല്യവും രൂക്ഷമായ ഹോട്ട്സപോട്ടുകളിൽ പതിവായി വെള്ളം ചീറ്റണം. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, തുറന്ന ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ കൽക്കരി, വിറക് തുടങ്ങിയവയ്ക്ക് വിലക്ക് തുടരും. സ്വകാര്യഗതാഗതം നിരുത്സാഹപ്പെടുത്തുന്നതിന് പാർക്കിങ് ഫീസ് വർധിപ്പിക്കാനും പൊളിക്കൽ നിയന്ത്രണ സെെറ്റുകളിൽ പതിവ് പരിശോധനയും പൊടിനിയന്ത്രണനടപടികളും കർശനമായി നടപ്പാക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. കേന്ദ്രത്തിന്റെ എയർക്വാളിറ്റി മാനേജ്‌മെന്റ് കമ്മിഷൻ വായുഗുണനിലവാരത്തിൽ വ്യത്യാസങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് ചർച്ചചെയ്യാൻ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *