തലശ്ശേരി ഇരട്ടക്കൊല: മുഖ്യപ്രതി പാറായി ബാബു പിടിയില്‍

കണ്ണൂർ: തലശേരി ഇരട്ടക്കൊലക്കേസിൽ മുഖ്യപ്രതി നിട്ടൂർ സ്വദേശി പാറായി ബാബു പിടിയിൽ. കണ്ണൂർ ഇരിട്ടിയിൽനിന്നാണ് ഇയാൾ പിടിയിലായത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. നിട്ടൂർ ഇല്ലിക്കുന്ന് ത്രിവർണ ഹൗസിൽ കെ. ഖാലിദ് (52), സഹോദരീ ഭർത്താവ് പൂവനായി ഷമീർ (40) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ നിട്ടൂർ സാറാസിൽ ഷാനിബ് (29) ചികിത്സയിലാണ്. ഖാലിദ് മത്സ്യത്തൊഴിലാളിയും ഷമീർ ചുമട്ടുതൊഴിലാളിയുമാണ്. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് ഇരുവരും മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ ദേശീയപാതയിലായിരുന്നു സംഭവം.

ലഹരി വിൽപനയുമായി ബന്ധമുള്ളവരാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. വാഹന ഇടപാടുമായി ബന്ധപ്പെട്ട തർക്കവും സംഭവത്തിന് പിന്നിലുണ്ടെന്നാണ് പൊലീസിന്റെ സംശയം. ബാബുവിനു പുറമെ സംഭവവുമായി ബന്ധമുള്ള ഭാര്യാ സഹോദരൻ ജാക്സൺ, ഫർഹാൻ, നവീൻ എന്നിവർക്കെതിരെയും കേസെടുത്തിരുന്നു. ഇവരെ നേരത്തേതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

നാടിനെ നടുക്കിയ ആക്രമണമാണ് വീനസ് കോർണറിൽ ഉണ്ടായത്. ഉച്ചയ്ക്ക് നിട്ടൂർ ചിറമ്മൽ ഭാഗത്ത് വച്ച് ഷമീറിന്റെ മകൻ ഷബീലിനെ ഒരു സംഘം അടിച്ചു പരുക്കേൽപ്പിച്ചിരുന്നു. ഷബീലിനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ എത്തിയതായിരുന്നു കൊല്ലപ്പെട്ട ഖാലിദും ഷമീറും. ഇതിനിടയിൽ അക്രമി സംഘാംഗങ്ങളിൽ ഒരാൾ ആശുപത്രിയിൽ എത്തി കേസ് ആക്കരുതെന്നും പറഞ്ഞു തീർക്കാമെന്നും പറഞ്ഞു ഇവരെ പുറത്തേക്ക് വിളിച്ചു കൊണ്ടുപോയി ഓട്ടോറിക്ഷയിൽ കാത്തുനിന്ന മറ്റു മൂന്നു പേരും ചേർന്ന് കുത്തിക്കൊലപ്പെടുത്തിയെന്നാണ് പരാതി. ഖാലിദിന് കഴുത്തിലാണ് കുത്തേറ്റത്. ഷമീറിന് പുറത്തും കഴുത്തിലും മുറിവേറ്റു.

Leave a Reply

Your email address will not be published. Required fields are marked *