ന്യൂഡൽഹി∙ ശ്രദ്ധ വധക്കേസ് പ്രതി അഫ്താബ് പൂനാവാലയുമായി പോയ വാഹനത്തിനു നേരേ ആക്രമണം. ഡല്‍ഹി രോഹിണി ഫൊറന്‍സിക് ലാബിനു മുന്നിലാണ് ആക്രമണം. വാളുമായെത്തിയവരാണ് ആക്രമിച്ചത്. ഹിന്ദുസേന പ്രവര്‍ത്തകരെന്ന് അവകാശപ്പെട്ടവരാണ് ആക്രമിച്ചത്. രണ്ടു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഫൊറൻസിക് ലാബിൽനിന്ന് അഫ്താബിനെ ജയിലിലേക്കു കൊണ്ടുപോകാൻ തുടങ്ങുന്നതിനിടെയാണ് ആക്രമണമെന്നാണു വിവരം. പൊലീസ് വാഹനത്തിനു പിന്നിലായി പാർക്ക് ചെയ്ത കാറിൽനിന്ന് വാളുമായി ആക്രമണത്തിന് ഇറങ്ങുകയായിരുന്നു അഞ്ചു പേർ. തുടർന്ന് പൊലീസും ആയുധങ്ങൾ പുറത്തെടുത്തു. സംഘർഷത്തിനിടെ ആക്രമണത്തിനെത്തിയ ചിലർക്കു പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.
ശ്രദ്ധ വോൾക്കറെ കൊലപ്പെടുത്തി 35 കഷ്ണങ്ങളായി വലിച്ചെറിഞ്ഞ കേസിൽ അഫ്താബുമായുള്ള പൊലീസിന്റെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. ഇരുപതോളം ശരീരഭാഗങ്ങൾ കണ്ടെത്തിയതായാണു വിവരം. അഫ്താബ് കോടതിക്കു മുന്നിൽ കൊലപാതകക്കുറ്റം സമ്മതിച്ചെങ്കിലും അതു തെളിവായി കണക്കാക്കാൻ കോടതിക്കാവില്ല. കാരണം ഇപ്പോൾ നടക്കുന്ന വിചാരണ പൊലീസ് റിമാൻഡ് റിപ്പോർട്ടിന്റെ ബാക്കിപത്രമായി നടക്കുന്നതാണ്. നിലവിൽ പൊലീസിന്റെ കയ്യിൽ സാഹചര്യ തെളിവുകൾ മാത്രമാണുള്ളത്.

