വിഴിഞ്ഞം: ഡിഐജി നിശാന്തിനിയെ സ്പെഷ്യൽ പൊലീസ് ഓഫീസറായി നിയമിച്ചു

തിരുവനന്തപുരം: സംഘര്‍ഷമുണ്ടായ വിഴിഞ്ഞത്ത് ക്രമസമാധാന പാലനത്തിന് പ്രത്യേക പോലീസ് സംഘം. തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്‍. നിശാന്തിനിയെ സ്‌പെഷ്യല്‍ പോലീസ് ഓഫീസറായി നിയമിച്ചു. എസ്.പിമാരും, ഡിവൈ എസ്.പിമാരും, സി.ഐമാരും ഉള്‍പ്പെട്ടതാണ് പ്രത്യേക സംഘം. വിഴിഞ്ഞത്ത് അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. വിവിധ പോലീസ് ക്യാമ്പുകളില്‍നിന്ന് പോലീസ് ഉദ്യോഗസ്ഥരെ വിഴിഞ്ഞത്ത് നിയോഗിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അധികമായി വിന്യസിച്ച ഈ പോലീസ് ഉദ്യോഗസ്ഥരുടെയടക്കം ഏകോപന ചുമതല നിശാന്തിനിക്കായിരിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ച രാവിലെ പുറത്തിറങ്ങും.

അതിനിടെ വിഴിഞ്ഞത്ത് ഞായറാഴ്ചയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസ് ഇപ്പോള്‍ നടത്തുന്നത്. അക്രമ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തിലാണിത്. കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമമാണ് പോലീസ് ഇപ്പോള്‍ നടത്തുന്നത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ടെങ്കിലും ധൃതിപിടിച്ച് അറസ്റ്റ് വേണ്ടെന്നാണ് തീരുമാനം. 3000-ത്തോളം പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. എന്നാല്‍ പ്രതികളെ കൃത്യമായി തിരിച്ചറിഞ്ഞശേഷം അറസ്റ്റിലേക്ക് കടന്നാല്‍ മതിയെന്നാണ് പോലീസിന്റെ തീരുമാനം.

ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍നിന്ന് പ്രതികളെ തിരിച്ചറിയുന്നതിന് പോലീസിന് പരിമിതികളുണ്ട്. പ്രതികളെ തിരിച്ചറിയുന്നതിനായി കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. പ്രതികളെ കൃത്യമായി തിരിച്ചറിഞ്ഞശേഷമെ അറസ്റ്റിലേക്ക് പോലീസ് കടക്കൂ.

Leave a Reply

Your email address will not be published. Required fields are marked *