ഊരൂട്ടമ്പലം ഇരട്ടക്കൊല: ദിവ്യയുടെ അമ്മയെയും അച്ഛനെയും കൊലപ്പെടുത്താനും മാഹിന്‍ പദ്ധതിയിട്ടു?

തിരുവനന്തപുരം: ഊരൂട്ടമ്പലത്തെ അമ്മയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി മാഹിന്‍കണ്ണ് വിദ്യയുടെ അച്ഛനെയും അമ്മയെയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘത്തിന് സംശയം. വിദ്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ ശേഷം മാഹിന്‍കണ്ണ് വിദ്യയുടെ അച്ഛനെയും അമ്മയെയും പൂവാറിലേക്ക് വിളിപ്പിച്ചു.2011 ആഗസ്ത് 22 ന് രാത്രി 7.04 നാണ് മാഹിന്‍ അമ്മ രാധയെ വിളിച്ചത്. ഫോണ്‍ സംഭാഷണം 598 സെക്കന്‍റ് നീണ്ടു നിന്നു.

2011 ആഗസ്ത് 18 നാണ് മാഹിന്‍ കണ്ണ് വിദ്യയെയും കുഞ്ഞിനെയും കടലില്‍ തള്ളിയിട്ട് കൊന്നത്. 2011 ആഗസ്ത് 21ന് തമിഴ് പത്രത്തില്‍ വിദ്യയുടെ ഫോട്ടോ അടക്കമുള്ള മൃതദേഹം കിട്ടിയ വാര്‍ത്തയും വന്നിരുന്നു. 2011 ആഗസ്ത് 20 ഉച്ചയ്ക്ക് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത മാഹിന്‍ കണ്ണ് ഫോണ്‍ ഓണ്‍ ചെയ്തത് 22ന് വൈകീട്ട് 7 മണിക്ക്. ഫോണ്‍ ഓണ്‍ ചെയ്തതിന് ശേഷമുള്ള ആദ്യ കാളാണ് മാഹിന്‍ വിദ്യയുടെ അമ്മ രാധയെ വിളിച്ചത്. 2011 ആഗസ്ത് 22ന് പൂവാര്‍ പോലീസ് മാഹിന്‍കണ്ണിന് വിട്ടയച്ച ശേഷമാണ് ഈ ഫോണ്‍വിളി.രാധയെയും ഭര്‍ത്താവ് ജയചന്ദ്രനെയും തനിച്ച് വിളിച്ച് വരുത്തി കൊലപ്പെടുത്താനായിരുന്ന പദ്ധതിയെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.

തുടക്കം മുതൽ തെളിവുകളെല്ലാം മാഹിൻ കണ്ണിനെതിരായിരുന്നു. വിദ്യയുടെ തിരോധാനത്തിന് ശേഷം അറിയാവുന്ന വിവരങ്ങളെല്ലാം വിദ്യയുടെ അമ്മ പൊലീസിനോട് പലവട്ടം പറഞ്ഞിട്ടും പരാതിയുമായി പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങിയിട്ടും ഒരു മിസ്സിംഗ് കേസ് വരുമ്പോൾ ചെയ്യേണ്ട പ്രാഥമിക ഉത്തരവാദിത്തം പോലും പോലീസ് കാണിച്ചില്ല. ഫോൺ രേഖകളടക്കം തെളിവുകളൊന്നും പരിശോധിച്ചുമില്ല. സുഹൃത്തിൻറെ വീട്ടിൽ വിദ്യയെയും കുഞ്ഞിനെയും ആക്കിയെന്ന മാഹിൻകണ്ണിന്‍റെ ഒറ്റ വാക്ക് വിശ്വാസത്തിലെടുത്ത പൊലീസ് കേസ് പൂട്ടിക്കെട്ടുകയും ചെയ്തു.

2019ലെ  ഐഎസ് റിക്രൂട്ടിംഗിനെ കുറിച്ചുള്ള അന്വേഷണത്തിൻറെ ഭാഗമായാണ് വർഷങ്ങളായി മാറനല്ലൂർ പൊലീസ് ഉഴപ്പിക്കളഞ്ഞ ഈ കേസിലെ നിർണ്ണായക വിവരങ്ങൾ വീണ്ടും പൊടിതട്ടിയെടുക്കുന്നത്. മാഹിൻകണ്ണിനെ ചോദ്യം ചെയ്തു. പക്ഷേ എന്നിട്ടും വിദ്യയും കുഞ്ഞും എവിടെയാണെന്ന് മാത്രം മാഹിന്‍കണ്ണ് പറഞ്ഞില്ല.  പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ വെച്ചു. അന്വേഷണ സംഘം രൂപീകരിച്ച് ഒരു മാസത്തിനുള്ളിലാണ്  എല്ലാവരും തള്ളിക്കളഞ്ഞ കേസ് കൊലപാതകമെന്ന് തെളിയുന്നത്.

മാഹിന്‍കണ്ണുമായി പ്രണയത്തിലായ ദിവ്യ ഇയാള്‍ക്കൊപ്പം ഊരൂട്ടമ്പലത്തെ വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. ഗര്‍ഭിണിയായതോടെ, വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയ ഇയാള്‍ വിദേശത്തേക്കു പോയി. ഒരു വര്‍ഷത്തിനു ശേഷം നാട്ടിലെത്തിയ മാഹിന്‍ വീണ്ടും ഇവര്‍ക്കൊപ്പം താമസിച്ചു.

ഇതിനിടെയാണ് മാഹിന്‍ നേരത്തെ വിവാഹിതനായിരുന്നുവെന്ന വിവരം ദിവ്യ അറിഞ്ഞത്. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കിട്ടതായും പൊലീസ് പറയുന്നു. ഊരൂട്ടമ്പലം ഇരട്ടക്കൊലക്കേസില്‍ മാഹിന്‍ കണ്ണിനെയും ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *