ആഗ്ര: പതിനാലുവയസ്സുകാരിയെ അയല്‍ക്കാരായ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പെണ്‍കുട്ടിക്കൊപ്പം സംഭവസ്ഥലത്തുണ്ടായിരുന്ന ഒമ്പതുവയസ്സുള്ള സഹോദരി ഓടിരക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് ദാരുണ സംഭവം.

സഹോദരിക്കൊപ്പം പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനായി വീടിന് സമീപത്തെ വയലിലേക്ക് പോയ പെണ്‍കുട്ടിയാണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. അയല്‍ക്കാരായ മൂന്ന് യുവാക്കള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതോടെ ഒപ്പമുണ്ടായിരുന്ന സഹോദരി ഓടിരക്ഷപ്പെട്ട് വീട്ടിലെത്തി വിവരമറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധു വയലില്‍ എത്തി നടത്തിയ തിരച്ചിലിലാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പ്രതികളില്‍ രണ്ടുപേരെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഒരാള്‍ രക്ഷപ്പെട്ടു.

ഏറെ ഭയന്നാണ് ഒമ്പതുവയസ്സുകാരി വന്നതെന്നും സഹോദരി എവിടെയാണെന്ന് കൃത്യമായി കാണിച്ചുനല്‍കാന്‍ പോലും അവള്‍ക്ക് കഴിഞ്ഞിരുന്നില്ലെന്നും പെണ്‍കുട്ടികളുടെ അമ്മാവന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വയലില്‍ എത്തിയപ്പോളാണ് മധ്യഭാഗത്തുനിന്ന് ഒരു മൊബൈല്‍ഫ്‌ളാഷ് മിന്നുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ താന്‍ ബഹളംവെച്ച് അവിടേക്ക് ഓടി. അവര്‍ മൂന്നുപേരുണ്ടായിരുന്നു. അവിടെ എത്തിയപ്പോളാണ് 14 വയസ്സുകാരിയെ നിലത്തുകിടക്കുന്ന നിലയില്‍ കണ്ടത്. കുട്ടിയെ ബലാത്സംഗം ചെയ്ത് ദുപ്പട്ട കഴുത്തില്‍ മുറുക്കിയാണ് കൊലപ്പെടുത്തിയത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പിന്നീട് രണ്ടുപ്രതികളെ പിടികൂടിയതെന്നും ബന്ധു പറഞ്ഞു.

അതേസമയം, കുടുംബത്തിന്റെ പരാതിയില്‍ മൂന്നുപേര്‍ക്കെതിരേ കേസെടുത്തതായും ഇതില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും റൂറല്‍ എസ്.പി. ത്രിഗന്‍ ബൈസണ്‍ അറിയിച്ചു. 22, 20 വയസ്സ് പ്രായമുള്ളവരാണ് അറസ്റ്റിലായത്. മൂന്നാമന്റെ പ്രായം 21 വയസ്സാണ്. രക്ഷപ്പെട്ട ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ഇയാളെ ഉടന്‍ പിടികൂടാനാകുമെന്നും റൂറല്‍ എസ്.പി. പറഞ്ഞു. പ്രതികളായ മൂന്നുപേരും സ്ഥിരം മദ്യപാനികളാണെന്നും ഇവര്‍ ബന്ധുക്കളാണെന്നും നാട്ടുകാര്‍ പറയുന്നു. ഒളിവില്‍പോയ പ്രതി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ തൊട്ടടുത്ത വീട്ടിലാണ് താമസമെന്നും നാട്ടുകാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *