എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, മൊറോക്കോയുമായുള്ള ക്വാർട്ടർ ഫൈനൽ തോൽവിക്ക് ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് സൂചന നൽകിയിരുന്നു. താൻ വീണ്ടും പോർച്ചുഗലിനായി കളിക്കുമോ ഇല്ലയോ എന്ന് റൊണാൾഡോ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇത് അദ്ദേഹത്തിന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് വ്യക്തമാണ്. കരഞ്ഞുകൊണ്ട് റൊണാൾഡോ മൈതാനത്തിന് പുറത്ത് വന്നപ്പോൾ കോടിക്കണക്കിന് ഫുട്‍ബോൾ പ്രേമികൾ വികാരഭരിതരായി.
റൊണാൾഡോയുടെ ഏറ്റവും വലിയ ആരാധകരിൽ ഒരാളായ ഇന്ത്യൻ ടീമിന്റെ മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും രണ്ട് ട്വീറ്റുകളിൽ റൊണാൾഡോയെ എക്കാലത്തെയും മികച്ചവൻ എന്ന് വിശേഷിപ്പിച്ചു. ഫുട്ബോൾ ലോകത്തെ രാജാവായ റൊണാൾഡോയ്ക്ക് വേണ്ടി വികാരഭരിതമായ ട്വീറ്റുകളാണ് ക്രിക്കറ്റിന്റെ രാജാവ് എന്നറിയപ്പെടുന്ന വിരാട് കോഹ്ലി കുറിച്ചത്. ‘കായികരംഗത്തും ലോകമെമ്പാടുമുള്ള കായിക പ്രേമികൾക്ക് വേണ്ടിയും നിങ്ങൾ ചെയ്തതിനെ ഒരു ട്രോഫിക്കും ഏതെങ്കിലും കിരീടത്തിനും ഒന്നും എടുത്തുകളയാനാവില്ല. നിങ്ങൾ കളിക്കുന്നത് കാണുമ്പോൾ എനിക്കും ലോകമെമ്പാടുമുള്ള പലർക്കും എന്ത് തോന്നുന്നുവെന്നും ആളുകളിൽ നിങ്ങൾ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും ഒരു പട്ടത്തിനും വിവരിക്കാനാവില്ല. അത് ദൈവത്തിന്റെ സമ്മാനമാണ്’, ‘, അദ്ദേഹം എഴുതി.
ഓരോ സമയത്തും തന്റെ ഹൃദയം തുറന്നു കളിക്കുന്ന, കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും പ്രതിരൂപവും ഏതൊരു കായികതാരത്തിനും യഥാർത്ഥ പ്രചോദനവും ആവുക എന്നതാണ് ഒരു മനുഷ്യന്റെ യഥാർത്ഥ അനുഗ്രഹം. നിങ്ങൾ എനിക്ക് എക്കാലത്തെയും വലിയവനാണ്’, മറ്റൊരു പോസ്റ്റിൽ കോഹ്ലി കുറിച്ചു.
ഖത്തർ ലോകകപ്പിൽ നിന്ന് പോർച്ചുഗൽ പുറത്തായതിന് പിന്നാലെ ‘തന്റെ സ്വപ്നം അവസാനിച്ചു’ എന്ന് റൊണാൾഡോ ഞായറാഴ്ച പറഞ്ഞിരുന്നു. 37 വയസുള്ള, അഞ്ച് തവണ വാലോൺ ഡി ഓർ ജേതാവായ താരത്തിന്റെ ലോകകപ്പ് ചാമ്പ്യനാകുക എന്ന സ്വപ്നമാണ് തകർന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട റൊണാൾഡോ നിലവിൽ ഒരു ക്ലബിലുമില്ലെന്നതും ശ്രദ്ധേയമാണ്.

