ഡല്‍ഹി എയിംസിലെ സെര്‍വര്‍ ഹാക്ക് ചെയ്തത് ചൈനയില്‍ നിന്ന്; ഡേറ്റ വീണ്ടെടുത്തു

ന്യൂഡല്‍ഹി: ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഹാക്ക് ചെയ്ത സെര്‍വറുകളില്‍ നിന്ന് ഡേറ്റ വീണ്ടെടുത്തു. ചൈനയില്‍ നിന്നാണ് ഹാക്ക് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ വൃത്തങ്ങള്‍ വ്യക്തമാക്കി.

ആകെയുണ്ടായിരുന്ന നൂറു സെര്‍വറുകളില്‍ 5 എണ്ണമാണ് ഹാക്ക് ചെയ്യപ്പെട്ടത്. നവംബര്‍ 23ന് ആയിരുന്നു ഹാക്കിങ് നടന്നത്. ഹാക്കിങ്ങിനെ തുടര്‍ന്ന് ഒരാഴചയോളം എയിംസിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു. സൈബര്‍ വീഴ്ച റിപ്പോര്‍ട്ട് ചെയ്തിന് പിന്നാലെ, രണ്ട് സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ എയിംസ് സസ്‌പെന്റ് ചെയ്തിരുന്നു. ഡല്‍ഹി ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്റ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐഎഫ്എസ്ഒ) ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. അപ്പോയ്‌മെന്റ്, ബില്ലിങ്, റിപ്പോര്‍ട്ട് സിസ്റ്റങ്ങളാണ് ഹാക്ക് ചെയ്യപ്പെട്ടത്.

പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളും ജഡ്ജിമാരും അടക്കം ചികിത്സ തേടുന്ന ഡല്‍ഹി എയിംസിലെ സൈബര്‍ സുരക്ഷാ വീഴ്ചയ്ക്ക് എതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. സെര്‍വര്‍ ഹാക്ക് ചെയ്തതിന് പിന്നാലെ, ആശുപത്രിയിലെ ഡേറ്റ ശേഖരണം മാനുവല്‍ ആക്കിയിരുന്നു. ഹാക്ക് ചെയ്ത സെര്‍വറുകള്‍ തിരികെപ്പിടിച്ചെങ്കിലും ഉടനടി തതന്നെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളിലേക്ക് മാറില്ലെന്ന് എയിംസ് അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *