ഖത്തർ ലോകകപ്പിൽനിന്ന് മൂന്നാം സ്ഥാനത്തിന്റെ തലപ്പൊക്കവുമായി ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയ്ക്ക് മടക്കം. ഖലീഫ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ലൂസേഴ്സ് ഫൈനലിൽ, മൊറോക്കോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തിയാണ് ക്രൊയേഷ്യ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. ക്രൊയേഷ്യയ്ക്കായി ജോസിപ് ഗ്വാർഡിയോൾ (7-ാം മിനിറ്റ്), മിസ്ലാവ് ഓർസിച്ച് (42–ാം മിനിറ്റ്) എന്നിവർ ലക്ഷ്യം കണ്ടു. മൊറോക്കോയുടെ ആശ്വാസഗോൾ ഒൻപതാം മിനിറ്റിൽ അച്റഫ് ദാരി നേടി. സമനില ഗോളിനായി അവസാന സെക്കൻഡ് വരെ വീറോടെ പൊരുതിയ മൊറോക്കോയും, ആരാധകരുടെ ഹൃദയം കവർന്നാണ് ഖത്തറിൽനിന്ന് മടങ്ങുന്നത്.
2022-12-18

