കോഴിക്കോട്ട് 19കാരി ജീവനൊടുക്കിയ സംഭവം; ആത്മഹത്യാക്കുറിപ്പിൽ ഞെട്ടിക്കുന്ന വിവരങ്ങൾ; അമ്മയുടെ അച്ഛൻ പിടിയിൽ

കോഴിക്കോട്: 19കാരിയായ കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ 62കാരനായ അമ്മയുടെ അച്ഛൻ അറസ്റ്റിൽ. കൊയിലാണ്ടിയിലാണ് സംഭവം. വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ ഇവിടെ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതിൽ അമ്മയുടെ അച്ഛനിൽ നിന്ന് ഉപദ്രവം നേരിട്ടതായി പരാമർശമുണ്ടായിരുന്നു. വിശദമായ അന്വേഷണത്തിനൊടുവിലാണ് 62കാരൻ അറസ്റ്റിലായത്. പോക്‌സോ വകുപ്പുകളടക്കം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഡിസംബര്‍ 17-ാം തീയതിയാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കൊയിലാണ്ടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാക്കുറിപ്പും മറ്റു വിവരങ്ങളും കണ്ടെത്തിയത്. ഇതിനു പിന്നാലെ വിശദമായ ചോദ്യം ചെയ്യൽ നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.

പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പും 62കാരൻ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഇതിനാലാണ് പോക്‌സോ വകുപ്പുകള്‍ കൂടി ചുമത്തി കേസെടുത്തത്. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലും ഇതുസംബന്ധിച്ച ഞെട്ടിക്കുന്ന പരാമര്‍ശങ്ങളുണ്ടായിരുന്നു.

മാതാപിതാക്കള്‍ എന്നോട് പൊറുക്കണം, വെറുക്കരുത്. എന്താണ് ചെയ്തതെന്ന് അമ്മയുടെ അച്ഛനോട് ചോദിക്ക് എന്നാണ് ആത്മഹത്യകുറിപ്പില്‍ പറഞ്ഞിരുന്നത്. തുടര്‍ന്നാണ് പൊലീസ് ഇയാളെ ചോദ്യം ചെയ്തതും അറസ്റ്റ് ചെയ്തതും.

അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായി കൊയിലാണ്ടി എസ്എച്ച്ഒ എന്‍ സുനില്‍ കുമാര്‍ വ്യക്തമാക്കി. പ്രതിയെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *