എക്‌സ്‌റേ എടുക്കാന്‍ എത്തിയ വയോധികയില്‍ നിന്ന് 5 പവന്‍ ഊരിവാങ്ങി യുവതി മുങ്ങി; മറ്റൊരു  മോഷണശ്രമത്തിനിടെ  പിടിയില്‍

തൃശൂര്‍:  ചികിത്സയ്‌ക്കെത്തിയ വയോധികയെ ആശുപത്രി ജീവനക്കാരിയെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന യുവതി അറസ്റ്റില്‍. കനകമല സ്വദേശിനിയും മുംബെയില്‍ താമസക്കാരിയുമായ മടത്തിക്കാടന്‍ വീട്ടില്‍ ഷീബ എന്ന ശില്‍പയെയാണ് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഇരുപത്തിനാലാം തീയതിയാണ് മുരിങ്ങൂര്‍ സ്വദേശിയായ വയോധിക ചികിത്സ തേടി ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിയത്.

എക്‌സ്‌റേ എടുക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് എക്‌സ്‌റേ എടുക്കുന്ന സ്ഥലത്തെത്തിയ വൃദ്ധയെ ആശുപത്രി ജീവനക്കാരിയെന്ന് പരിചയപ്പെടുത്തി അടുത്തുകൂടിയ യുവതി എക്‌സ്‌റേ എടുക്കുമ്പോള്‍ ആഭരണങ്ങളൊന്നും പാടില്ലെന്ന് പറഞ്ഞ് അഞ്ചു പവന്‍ ഊരി വാങ്ങുകയായിരുന്നു. വൃദ്ധയോട് കാത്തിരിക്കാന്‍ പറഞ്ഞ് സമീപത്തു നിന്നും സൂത്രത്തില്‍ മാറിയ യുവതി പിന്നീട് അപ്രത്യക്ഷയായി. ഏറെ സമയം കഴിഞ്ഞും യുവതിയെ കാണാതായതോടെ ആശുപത്രി അധികൃതരോട് വിവരം ആരാഞ്ഞപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നെന്ന വിവരം മനസിലായത്.

ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും യുവതിയെ കണ്ടെത്തിയെങ്കിലും ചിത്രങ്ങള്‍ക്ക് വ്യക്തത കുറവായതിനാല്‍ ആളെ തിരിച്ചറിയാനായില്ല. തുടര്‍ന്ന് യുവതിയെ കണ്ടെത്താനായി പ്രത്യേക അന്വേഷണസംഘം രൂപികരിച്ചിരുന്നു. അതിനിടെ ഇന്ന് കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ വൃദ്ധയെ കബളിപ്പിച്ച് മോഷണത്തിന് ശ്രമിച്ച ഒരു യുവതിയെ നാട്ടുകാര്‍ പിടികൂടിയിരുന്നു. ഇവര്‍ വിവരം പൊലീസിനെ അറിയിച്ചു. സ്റ്റേഷനില്‍ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ഇവരില്‍ നിന്നും മോഷ്ടിച്ച ആഭരണങ്ങളില്‍ ചിലത് കണ്ടെടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *