സംസ്ഥാന വ്യാപക പരിശോധന, കണ്ണൂർ നഗരത്തിൽ 58 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

കണ്ണൂർ: കോട്ടയത്തെ നഴ്സ് ഹോട്ടൽ ഭക്ഷണത്തിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാരംഭിച്ച പരിശോധന സംസ്ഥാനത്തെ ഹോട്ടലുകളിൽ ഇന്നും തുടരുന്നു. കണ്ണൂരിൽ കോർപ്പറേഷൻ  ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ വ്യാപക പരിശോധന നടത്തി. നഗര പരിധിയിൽ നടത്തിയ പരിശോധനയിൽ 58 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പിടിച്ചെടുത്തതിൽ കൂടുതലും അൽഫാം,  തന്തൂരി തുടങ്ങിയ ചിക്കൻ വിഭവങ്ങളാണ്.

കണ്ണൂർ നഗരത്തിൽ മാത്രം 58 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. എം ആർ എ ബേക്കറി, എം വി കെ റസ്‌റ്റോറന്റ്, സെവൻത് ലോഞ്ച്, പ്രേമ കഫേ, സീതാപാനി ഹോട്ടൽ, ബർക്ക ഹോട്ടൽ, ഡി ഫിൻലാന്റ് ഹോട്ടൽ, ഹംസ ടീ ഷോപ്പ്, ഗ്രീഷ്മ ഹോട്ടൽ, മറാബി റസ്റ്റോറന്റ്, കൽപക ഹോട്ടൽ എന്നിങ്ങനെ 58 ഹോട്ടലുകളിൽ നിന്നാണ് ഭക്ഷ്യ വസ്തുക്കൾ പിടിച്ചത്. ഏഴ് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന. പുഴുവരിക്കുന്ന രീതിയിലുള്ള ഭക്ഷ്യ യോഗ്യമല്ലാത്ത ഭക്ഷണമാണ് പിടിച്ചെടുത്തതെല്ലാം. ഭക്ഷ്യവിഷബാധകൾ ആവർത്തിക്കുമ്പോഴും മതിയായ രീതിയിൽ ലാബ് പരിശോധനാ സംവിധാനം കേരളത്തിലില്ലെന്നത് തിരിച്ചടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *